Tuesday, December 25, 2012

ലോകാവസാനപിറ്റെന്ന്

( 'വിവാഹപിറ്റേന്നു' എന്ന രസകരമായ 'ക്രൂരത' ഓര്‍ത്തു കൊണ്ട്, ക്ഷമാപണത്തോട് കൂടി)


വടക്കേ കൊട്ടാരത്തില്‍  നാണു നായര്‍  പതിവ് പോലെ കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചു. പതിവ് പോലെ കേസ് വാദിക്കാന്‍ മുന്നോട്ടു വന്ന വക്കീലന്മാര്‍ നാണു നായരാണ് വാദി എന്നറിഞ്ഞപ്പോള്‍ പുറകോട്ടു പോയി ബെഞ്ച് ഗുമസ്തന്മാരായി.
നായരുട്ടി സ്വയം കേസ് വാദിക്കാന്‍ കോടതിയുടെ സമ്മതത്തിന്നായി കയ്യില്‍ കരുതിയിരുന്ന നിയമഭാഷയുടെ പരിവേഷം എടുത്തു  ചാര്‍ത്തി പ്രാര്‍ഥിച്ചു.
കോടതി ചോദിച്ചു; 'ശരിക്കും വടക്കേ കൊട്ടാരത്തിലാണോ ജനനം?'
'കുറച്ചു കിഴക്ക് മാറി ആയിരുന്നു തിരുപ്പിറവി എന്ന് ഒരു പ്രൊഫസ്സര്‍ മനോരമയില്‍ ഇയ്യിടെ  ഗവേഷിച്ചിരുന്നു.'
'അപ്പോള്‍ ഏറിയാല്‍  വടക്ക് കിഴക്കേ കൊട്ടാരത്തില്‍ നാണു നായര്‍, അല്ലെ?'
'തന്നെ, തന്നെ. ഈശാന കോണ്‍ കടക്കില്ല. '.
'പ്രൊഫസ്സര്‍ അങ്ങിനെ ഗവേഷിക്കാന്‍ കാരണം?'
' അവതാരങ്ങള്‍ വടക്ക് ജനിച്ച്‌ കാര്യങ്ങള്‍ ബടക്കാക്കാറില്ലെത്രേ?'
കോടതിക്ക് ആ വാദം ബോധിച്ചു. നടപ്പ് 'ദീനം' പോലെ ഒരു ജൂഡിഷ്യല്‍ റിമാര്‍ക്ക് പാസ്സാക്കി: ' പ്രതിക്ക് ഗവേഷിച്ചതിന്നു പി.എച്ച്.ഡി തരായിക്കാണും'
'മലയാള സര്‍വകലാശാലയുടെ ആദ്യത്തെ പട്ടം മൂപ്പരായിരിക്കും പറപ്പിക്കുക എന്ന് കേട്ടു'
കോടതി: 'ശരിയാണോ?'
' റബ്ബാണെ സത്യം'.
'വാദി ആയ താന്‍ നായര് തന്നെ ആണോ' ?
'പുറത്തു ചാര്‍ന്ന നായര്‍, യുവര്‍ ഓണര്‍. ജന്മിയും കരയോഗക്കാരനും ആകുന്നതിനു  മുന്‍പ് കന്നു പൂട്ടല്‍ ആയിരുന്നു കുല തൊഴില്‍.'.

അനന്തരം കോടതി നടപടി ക്രമങ്ങളിലേക്ക് പ്രവേശിച്ചു.
'പ്രതിയെ വിളിക്കുക' കോടതി ആജ്ഞാപിച്ചു.
കോടതി ശിപായി പത്രോസ് വൈദ്യന്‍ മൂന്നു വട്ടം കൂകി.
'സഖാവ് കൊത്തനൂര്‍ ഹാജരുണ്ടോ, ഹാജരുണ്ടോ, ഹാജരുണ്ടോ'?
പിന്നെ മൂന്നു വട്ടം സഖാവിനെ തള്ളി പറഞ്ഞു. അപ്പോള്‍ പുറത്തു എവിടെയോ ഒരു കോഴി കൂകി.
നാണു നായര്‍ എന്ന പുറത്തു ചാര്‍ന്ന നായര്‍ കോടതിയെ ബോധിപ്പിച്ചു:
' യുവര്‍ ഓണര്‍! ഘാതുകന്‍ ഈ കോടതിയില്‍ ഹാജരാവുകയില്ല'.
'കാരണം?'
'ഈ കോടതിയുടെ അധികാര പരിധിക്കപ്പുറത്താണ് സംഭവത്തിന്റെ തുടക്കം എന്നാണു നീചന്റെ വാദം.'
'കോടതി സമ്മന്‍സ് അയക്കും അത് കൈപ്പറ്റിയില്ലെങ്കില്‍ വാറന്‍റ് അയക്കും'
' പ്രതി ഹാജരാവില്ല യുവര്‍ ഓണര്‍. അതിന്നു 'പ്രീസിഡെന്‍സ്' ഇല്ല. ഘാതുകന്റെ നടുപ്പേര് 'കൊട്ടറോച്ചി' എന്നാണ്.'
'എന്നാല്‍ വാറന്റ് ഓഫ് പ്രീസിഡെന്‍സ് അയച്ചാലോ? '
നായര്‍ വായ പൊത്തി ചിരിച്ചതായ്‌ നടിച്ചു.
' ഏതു കോടതിയുടെ പരിധിയിലാണ് മൂല കാരണം നടന്നത്.. Original cause of action'.
'ഇന്ന് നിലവിലുള്ള മെക്സിക്കോ, ഗോട്ടിമാല എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പ് അവിടെ നില നിന്നിരുന്ന മയന്‍ സാമ്രാജ്യത്തിലാണ് പീഡനത്തിന്നുപയോഗിച്ച  മാരകായുധം നിര്‍മ്മിച്ചത് . അത് കൊണ്ട് ഹൈഗിലെ കോടതിക്കെ ജൂറിസ്ഡിക്ഷന്‍ ഉള്ളു എന്നാണു വരട്ടു വാദം'.
'നല്ലവണ്ണം വരട്ടിയിട്ടുണ്ടോ?'
'സുമാര്‍'.
'പ്രതി മയാസുരന്റെ ബന്ധുവാണോ?'
'ആ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല, യുവര്‍ ഓണര്‍'.

കേസ് എക്സ് പാര്‍ട്ടി ആയി തുടരാനും നടപടി ക്രമങ്ങള്‍ രേഖപ്പെടുത്തി തപാലില്‍  പ്രതിക്ക് അയച്ചു കൊടുക്കാനും കല്പന ആയി. പിന്നെ  മൂത്ര ശങ്ക കൂടി തീര്‍ക്കാതെ അതി വേഗ കോടതി ബഹുദൂരം മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
' ആദ്യത്തെ സാക്ഷിയെ വിളിക്കാം' കോടതി ആജ്ഞാപിച്ചു.
' ആദ്യ സാക്ഷിയായി വാദി സ്വയം കൂട്ടില്‍ കയറി നിന്നു, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് രാമ ലിംഗ രാജുവിന്റെ പേരില്‍  സത്യം ചെയ്തു. പിന്നെ ബോധിപ്പിച്ചു.

'യുവര്‍ ഓണര്‍. വാദിയായ ഞാന്‍ പോയ കന്നി, തുലാം മാസങ്ങളില്‍, കന്നി മാസത്തില്‍ നേരമ്പോക്കും തുലാത്തില്‍ തേച്ചു കുളിയുമായി ഭാര്യവീട്ടില്‍ ഉണ്ണായി വാരിയര്‍ ആയി സ്വസ്ഥം ഗൃഹഭരണം നടത്തുകയായിരുന്നു. തെളിവായി 'ജോലി- സ്വസ്ഥം' എന്ന് രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍കാര്‍ഡ്‌ ഹാജരാക്കുന്നു.'
ബെഞ്ച് ഗുമസ്തന്‍ തെളിവ് സ്വീകരിച്ചു തൊണ്ടിപ്പഴം ഒന്ന് എന്ന് രേഖപ്പെടുത്തി.
'ടിയാന്‍ അങ്ങിനെ കളിയും കുളിയുമായി കൈവശ മുതലുകള്‍ സ്വസ്ഥമായി അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഘാതുകന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തുക ആയിരുന്നു.'
'ആരോപണത്തിനു തെളിവുണ്ടോ?' കോടതി .
' ഉണ്ട് യുവര്‍ ഓണര്‍. മുഖ പുസ്തകത്തില്‍ ഘാതുകന്‍ സംഘാംഗങ്ങളുമായി കൈമാറിയ രഹസ്യ ചര്‍ച്ചകളുടെ 'കാപ്പി' തിരോന്തപുരം സൈബര്‍ സെല്ലില്‍ നിന്നും കിട്ടിയത് തെളിവായി ഹാജരാക്കുന്നു.'
രേഖകള്‍ മേടിച്ചു ഗുമസ്തന്‍ തൊണ്ടിപ്പഴം  രണ്ടു എന്ന് രേഖപ്പെടുത്തി.
നായരുട്ടി വാദം തുടര്‍ന്നു:  'യുവര്‍ ഓണര്‍. മാഞ്ചിയം- തേക്ക്- ആടുവളര്‍ത്തല്‍ കൃഷിക്കാരന്‍ കൂടി ആയ ഘാതുകന്‍ ഒരു പത്രാധിപര്‍  കൂടിയാണെന്ന് നടിക്കാറുണ്ട്.  തുലാം അവസാനത്തോട് കൂടി അയാള്‍ കലണ്ടര്‍ വില്പന തുടങ്ങി.'
'മൊത്തമായോ ചില്ലറയായോ?'
'സര്‍ക്കാരറിയാതെ വിദേശ നിക്ഷേപത്തോട് കൂടി ചില്ലറ വില്പനയും ഉണ്ടായിരുന്നു എന്നാണു കേള്‍വി.'
'ഏതു കലണ്ടര്‍. കോട്ടയം വിരചിതമോ കോഴിക്കോട്‌ വിരചിതമോ ?'
' മയാസുര വിരചിതമാണെന്നു പ്രതി തെറ്റിദ്ധരിപ്പിച്ചു. ' കലണ്ടര്‍ എന്നാല്‍ മയാസുര കലണ്ടര്‍ തന്നെ' എന്ന് സിനിമാ നടന്മാരെ കൊണ്ട് പറയിപ്പിച്ചു'
'പ്രതി പ്രലോഭനങ്ങളിളുടെയും ഭീഷണിപ്പെടുത്തിയും കലണ്ടറിന്റെ പത്തു 'കാപ്പി ' എന്നെ കൊണ്ടും മേടിപ്പിച്ചു. ഡിസംബര്‍ 21 നു വൈകുന്നേരം 4.21മണിക്ക് ലോകം അവസാനിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചു.'
'ഇതിനു മുന്‍പും ലോകം അവസാനിച്ചിട്ടുണ്ടല്ലോ '?  കോടതി.
' ഉവ്വ് യുവര്‍ ഓണര്‍. അതൊക്കെ നമ്മുടെ നാടന്‍ ഗ്രഹങ്ങളുടെ ചാരവശാല്‍ സംഭവിച്ചതാണ്. ഒരു തരം ഗ്രഹണി. അതിനൊക്കെ മരുന്ന് ആറ്റുകാലും കുടമാളൂരുമൊക്കെ കിട്ടുമായിരുന്നു. ഇവന്‍ വിദേശിയും പുരാതനനും അലംഘനീയനും ആണെന്ന് ഘതുകന്‍ തെറ്റിദ്ധരിപ്പിച്ചു.'
' അത് കൊണ്ട് വന്ന നഷ്ട കഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണം.'
'ലോകം അവസാനിക്കാന്‍ പോകുന്നത് കൊണ്ട് കടം വാങ്ങി ആഘോഷിക്കാന്‍ പ്രേരിപ്പിച്ചു. പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചു ബ്ലേഡ് കമ്പനികളില്‍ നിന്ന് കടമെടുത്തു വേശമണിക്ക് വൈരക്കംമല്‍ പണിയിച്ചു. ചിന്ന വീട് പുതുക്കി പണിതു. 21ന്നു പുലരും മുതല്‍ സ്കൊട്ച് കുടിച്ചു ഉച്ചയോടു കൂടി പൂസായി. '
.ലോകാവസാന പിറ്റേന്നാണ്  ഉണര്‍ന്നത്. വലിയ ഉന്മേഷത്തോട് കൂടി ആയിരുന്നില്ല. സ്വര്‍ഗ്ഗ ദര്‍ശനത്തിന്നായി കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു ലോകം മുയ്മനും  ബാക്കി.  കണ്ണ് തിരുമ്മി വീണ്ടും നോക്കി കയ്യില്‍ നുള്ളി നോക്കി സ്വപ്നം ഒന്നും അല്ല. ഭാസ്കര്‍ജി ആകാശത്തിലും മിസ്സിസ് ഭൂദേവി കാല്‍ ചുവട്ടിലും ഉണ്ട്.
പിന്നേയും കുളിച്ചു, ഈറന്‍ ഉടുത്ത്, ചന്ദനം തൊട്ട് കഞ്ഞി കുടിച്ചു ഉറങ്ങണം. വാങ്ങിയ കടത്തിനു പലിശ കൊടുക്കണം. വൈകുന്നേരം ഭസ്മം തൊടാന്‍ ബെവ്കോ തുറക്കുമോ ആവോ.
മയന്‍മാര്‍ മായം ചേര്‍ക്കാത്ത നുണ പറഞ്ഞു വെച്ചിരിക്കുന്നു. ഭൂലോകത്തില്‍ ബാക്കി വല്ല മയനും ബാക്കി ഉണ്ടെങ്കില്‍ അവനൊക്കെ മിയന്‍മാറില്‍ പോയി  'മിയാന്‍'മാരെ ഉപദ്രവിക്കട്ടെ എന്ന് ശപിച്ചു.
' യുവര്‍ ഓണര്‍, ഞാന്‍ സഖാവ് കൊത്തനൂരിനെ ശപിച്ചില്ല. പക്ഷെ അയാളുടെ കൃരതകള്‍ അപ്പോഴും അവസാനിപ്പിച്ചില്ല. പിറ്റേ ദിവസം രാവിലെ മൊബൈല്‍ ശബ്ദിച്ചു.'
'ഹല്ലോ. കൊത്തനൂര്‍ ആണ്. സുഖം തന്നെ അല്ലെ.'
'ലോകം അവസാനിച്ചില്ലല്ലോ?'
' അത് കണക്കില്‍ വന്ന ഒരു ചെറിയ പിഴവാണ്. നമ്മള്‍ ചന്ദ്രവംശകാര്‍ക്ക് ഉത്തരായനം തുടങ്ങുന്നത് മകരം ഒന്നിനാണ്. ജനവരി 14ന്നു. അന്ന് ലോകത്തിന്റെ പണി തീരും. ഉറപ്പ്.'
' അപ്പോള്‍ കടം മേടിച്ച പണം മടക്കി കൊടുക്കണ്ട അല്ലെ?'
' ഹേയ്! നിങ്ങള്ക്ക് ഭ്രാന്തുണ്ടോ'
'തിരിച്ചു കൊടുത്തില്ലെങ്കില്‍ എന്റെ അവസാനം തീര്ച്ചയാണെന്നാ ബ്ലൈഡുകാര്‍ പറയുന്നത്.'
'അതൊക്കെ എന്തെങ്കിലും വഴി കാണും  ആട്ടെ, മലയാളനാട് വാര്‍ഷിക പതിപ്പിലേക്ക് എന്തെന്ക്കിലും......'
' അപ്പോഴാണ്‌ യുവര്‍ ഓണര്‍ കേസ്കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്'
'ഏതു സെക്ഷന്‍ പ്രകാരം?'
'Sec.420 യുവര്‍ ഓണര്‍. വിശ്വാസ വഞ്ചന'


വാല്‍കഷ്ണം; കുറച്ച കാലത്തിനു ശേഷം സ്വര്‍ഗത്തിലെക്കൊരു വിസിറ്റിംഗ് വിസ തയ്യാറായി. അവിടെ ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. 21-12-12ന്നു കൃത്യം 4.21ന്നു ലോകം അവസാനിച്ചു. പക്ഷെ ഒരു സ്റ്റീവ് ജോബ്‌ 'system restore' അടിച്ച് പടച്ചവന്റെ പ്ലാനെല്ലാം മാറ്റി മറിച്ചു. സഖാവ് വിറ്റഴിച്ച കലണ്ടര്‍ ശരിയായിരുന്നു.





.

8 comments:

  1. "ലോകാവസാന പിറ്റേന്നാണ് ഉണര്‍ന്നത്. വലിയ ഉന്മേഷത്തോടു കൂടി ആയിരുന്നില്ല. സ്വര്‍ഗ്ഗ ദര്‍ശനത്തിന്നായി കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു ലോകം മുയ്മനും ബാക്കി. കണ്ണ് തിരുമ്മി വീണ്ടും നോക്കി കയ്യില്‍ നുള്ളി നോക്കി സ്വപ്നം ഒന്നും അല്ല. ഭാസ്കര്‍ജി ആകാശത്തിലും മിസ്സിസ് ഭൂദേവി കാല്‍ ചുവട്ടിലും ഉണ്ട്.
    പിന്നേയും കുളിച്ചു, ഈറന്‍ ഉടുത്ത്, ചന്ദനം തൊട്ട് കഞ്ഞി കുടിച്ചു ഉറങ്ങണം. വാങ്ങിയ കടത്തിനു പലിശ കൊടുക്കണം. വൈകുന്നേരം ഭസ്മം തൊടാന്‍ ബെവ്കോ തുറക്കുമോ ആവോ."
    രാജഗോപാൽ കോഴിപ്പുറത്തിന്റെ രസകരമായ കഥ 'ലോകാവസാനപ്പിറ്റേന്ന് ' മലയാളനാട് പുതുവൽസരപതിപ്പിൽ. കാത്തിരിക്കുക .. പുതിയ രൂപഭാവങ്ങളോടെ നമ്മുടെ മലയാളനാട് ദ്വൈവാരിക

    Like · · 31 minutes ago ·
    Jackson Chacko and 6 others like this.

    Jackson Chacko രാജഗോപാല്‍ അടിച്ചു ഫിറ്റായി ഉറങ്ങി എഴുന്നേറ്റ കഥയാണോ
    29 minutes ago · Like

    Santhosh Hrishikesh വൈകുന്നേരം ഭസ്മം തൊടാന്‍ ബെവ്കോ തുറക്കുമോ ആവോ?
    28 minutes ago · Like · 2

    Jackson Chacko തുറന്നില്ലെങ്കില്‍ തുറപ്പിക്കും!
    20 minutes ago · Like

    ReplyDelete

  2. Kozhipurath Ramachandran, Pl Lathika, Bhanuprakash Adhikarath and 11 others like this.
    2 shares

    Jyothikumar Vs Jyothikumar നല്ലോരെല്ലാം പാതാളത്തില്‍ ....സ്വര്‍ലോകത്തോ ബോറന്മാര്‍ ....[ Philosophy 2013]
    19 hours ago · Like

    Kozhipurath Ramachandran ഒരു ലോകാവസാനത്തിന്റെ പരിഭ്രാന്തി മുഴുവന്‍ സരസമായി സമ്മേളിച്ചിരിക്കുന്നു.
    8 hours ago · Like

    Naveen Nair aamukham sukhichu..
    3 hours ago · Like

    ReplyDelete
  3. ബലേ ബേഷ്, ഗംഭീരം ആയിട്ടുണ്ട്. ഏടാ നിനക്ക് ഈ ഫീല്‍ടിലും ഭാവിയുണ്ട് ട്ടോ.

    ReplyDelete
  4. Unnikrishnan Vappala
    7:17 PM (0 minutes ago)

    to me
    Raju,

    Your piece on Lokaavasaanam. I quite liked the plot. Live like there is no tomorrow. I felt this was a quickie. You could still work on it as I myself, can see immense possibilities. Hope to see more in English the coming year.
    Wish you and family a Very Happy New year.
    Unni

    ReplyDelete
  5. Unni,
    You are right. I had to write it in a couple of hours on Christmas day. I am on an assignment now and hardly left with any liesure time. Comrade Kothanoor is not convinced.

    ReplyDelete
  6. Satheesan Puthumana
    അരങ്ങു വാണിരുന്ന കാലത്തെ വി.കെ. എന്‍. ശൈലി, അനായാസമായി തനിക്ക് വഴങ്ങുമെന്ന് കോഴിപ്പുറത്ത് ഇതിനു മുമ്പും കാണിച്ചു തന്നിട്ടുണ്ട്-ശുദ്ധമായ ഹാസ്യം അതിന്‍റെ രീതിയില്‍ കണ്ടെത്തുന്ന പുത്തന്‍ വഴികളില്‍ ആ യാത്ര തുടരട്ടെ --ആശംസകള്‍ !

    ReplyDelete

  7. Jayashree Thotekat and Asmo Puthenchira like this.

    Kp Nirmalkumar : ''He has wit that will get nod from VKN,''
    about an hour ago · Like

    ReplyDelete

  8. 2 people like this.

    Kp Nirmalkumar Rajagopalan Kozhipurath has wit VKN would commend, plus experience in ways of the web world the late wit didn't have

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...