Tuesday, December 25, 2012

ലോകാവസാനപിറ്റെന്ന്

( 'വിവാഹപിറ്റേന്നു' എന്ന രസകരമായ 'ക്രൂരത' ഓര്‍ത്തു കൊണ്ട്, ക്ഷമാപണത്തോട് കൂടി)


വടക്കേ കൊട്ടാരത്തില്‍  നാണു നായര്‍  പതിവ് പോലെ കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചു. പതിവ് പോലെ കേസ് വാദിക്കാന്‍ മുന്നോട്ടു വന്ന വക്കീലന്മാര്‍ നാണു നായരാണ് വാദി എന്നറിഞ്ഞപ്പോള്‍ പുറകോട്ടു പോയി ബെഞ്ച് ഗുമസ്തന്മാരായി.
നായരുട്ടി സ്വയം കേസ് വാദിക്കാന്‍ കോടതിയുടെ സമ്മതത്തിന്നായി കയ്യില്‍ കരുതിയിരുന്ന നിയമഭാഷയുടെ പരിവേഷം എടുത്തു  ചാര്‍ത്തി പ്രാര്‍ഥിച്ചു.
കോടതി ചോദിച്ചു; 'ശരിക്കും വടക്കേ കൊട്ടാരത്തിലാണോ ജനനം?'
'കുറച്ചു കിഴക്ക് മാറി ആയിരുന്നു തിരുപ്പിറവി എന്ന് ഒരു പ്രൊഫസ്സര്‍ മനോരമയില്‍ ഇയ്യിടെ  ഗവേഷിച്ചിരുന്നു.'
'അപ്പോള്‍ ഏറിയാല്‍  വടക്ക് കിഴക്കേ കൊട്ടാരത്തില്‍ നാണു നായര്‍, അല്ലെ?'
'തന്നെ, തന്നെ. ഈശാന കോണ്‍ കടക്കില്ല. '.
'പ്രൊഫസ്സര്‍ അങ്ങിനെ ഗവേഷിക്കാന്‍ കാരണം?'
' അവതാരങ്ങള്‍ വടക്ക് ജനിച്ച്‌ കാര്യങ്ങള്‍ ബടക്കാക്കാറില്ലെത്രേ?'
കോടതിക്ക് ആ വാദം ബോധിച്ചു. നടപ്പ് 'ദീനം' പോലെ ഒരു ജൂഡിഷ്യല്‍ റിമാര്‍ക്ക് പാസ്സാക്കി: ' പ്രതിക്ക് ഗവേഷിച്ചതിന്നു പി.എച്ച്.ഡി തരായിക്കാണും'
'മലയാള സര്‍വകലാശാലയുടെ ആദ്യത്തെ പട്ടം മൂപ്പരായിരിക്കും പറപ്പിക്കുക എന്ന് കേട്ടു'
കോടതി: 'ശരിയാണോ?'
' റബ്ബാണെ സത്യം'.
'വാദി ആയ താന്‍ നായര് തന്നെ ആണോ' ?
'പുറത്തു ചാര്‍ന്ന നായര്‍, യുവര്‍ ഓണര്‍. ജന്മിയും കരയോഗക്കാരനും ആകുന്നതിനു  മുന്‍പ് കന്നു പൂട്ടല്‍ ആയിരുന്നു കുല തൊഴില്‍.'.

അനന്തരം കോടതി നടപടി ക്രമങ്ങളിലേക്ക് പ്രവേശിച്ചു.
'പ്രതിയെ വിളിക്കുക' കോടതി ആജ്ഞാപിച്ചു.
കോടതി ശിപായി പത്രോസ് വൈദ്യന്‍ മൂന്നു വട്ടം കൂകി.
'സഖാവ് കൊത്തനൂര്‍ ഹാജരുണ്ടോ, ഹാജരുണ്ടോ, ഹാജരുണ്ടോ'?
പിന്നെ മൂന്നു വട്ടം സഖാവിനെ തള്ളി പറഞ്ഞു. അപ്പോള്‍ പുറത്തു എവിടെയോ ഒരു കോഴി കൂകി.
നാണു നായര്‍ എന്ന പുറത്തു ചാര്‍ന്ന നായര്‍ കോടതിയെ ബോധിപ്പിച്ചു:
' യുവര്‍ ഓണര്‍! ഘാതുകന്‍ ഈ കോടതിയില്‍ ഹാജരാവുകയില്ല'.
'കാരണം?'
'ഈ കോടതിയുടെ അധികാര പരിധിക്കപ്പുറത്താണ് സംഭവത്തിന്റെ തുടക്കം എന്നാണു നീചന്റെ വാദം.'
'കോടതി സമ്മന്‍സ് അയക്കും അത് കൈപ്പറ്റിയില്ലെങ്കില്‍ വാറന്‍റ് അയക്കും'
' പ്രതി ഹാജരാവില്ല യുവര്‍ ഓണര്‍. അതിന്നു 'പ്രീസിഡെന്‍സ്' ഇല്ല. ഘാതുകന്റെ നടുപ്പേര് 'കൊട്ടറോച്ചി' എന്നാണ്.'
'എന്നാല്‍ വാറന്റ് ഓഫ് പ്രീസിഡെന്‍സ് അയച്ചാലോ? '
നായര്‍ വായ പൊത്തി ചിരിച്ചതായ്‌ നടിച്ചു.
' ഏതു കോടതിയുടെ പരിധിയിലാണ് മൂല കാരണം നടന്നത്.. Original cause of action'.
'ഇന്ന് നിലവിലുള്ള മെക്സിക്കോ, ഗോട്ടിമാല എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പ് അവിടെ നില നിന്നിരുന്ന മയന്‍ സാമ്രാജ്യത്തിലാണ് പീഡനത്തിന്നുപയോഗിച്ച  മാരകായുധം നിര്‍മ്മിച്ചത് . അത് കൊണ്ട് ഹൈഗിലെ കോടതിക്കെ ജൂറിസ്ഡിക്ഷന്‍ ഉള്ളു എന്നാണു വരട്ടു വാദം'.
'നല്ലവണ്ണം വരട്ടിയിട്ടുണ്ടോ?'
'സുമാര്‍'.
'പ്രതി മയാസുരന്റെ ബന്ധുവാണോ?'
'ആ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല, യുവര്‍ ഓണര്‍'.

കേസ് എക്സ് പാര്‍ട്ടി ആയി തുടരാനും നടപടി ക്രമങ്ങള്‍ രേഖപ്പെടുത്തി തപാലില്‍  പ്രതിക്ക് അയച്ചു കൊടുക്കാനും കല്പന ആയി. പിന്നെ  മൂത്ര ശങ്ക കൂടി തീര്‍ക്കാതെ അതി വേഗ കോടതി ബഹുദൂരം മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
' ആദ്യത്തെ സാക്ഷിയെ വിളിക്കാം' കോടതി ആജ്ഞാപിച്ചു.
' ആദ്യ സാക്ഷിയായി വാദി സ്വയം കൂട്ടില്‍ കയറി നിന്നു, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് രാമ ലിംഗ രാജുവിന്റെ പേരില്‍  സത്യം ചെയ്തു. പിന്നെ ബോധിപ്പിച്ചു.

'യുവര്‍ ഓണര്‍. വാദിയായ ഞാന്‍ പോയ കന്നി, തുലാം മാസങ്ങളില്‍, കന്നി മാസത്തില്‍ നേരമ്പോക്കും തുലാത്തില്‍ തേച്ചു കുളിയുമായി ഭാര്യവീട്ടില്‍ ഉണ്ണായി വാരിയര്‍ ആയി സ്വസ്ഥം ഗൃഹഭരണം നടത്തുകയായിരുന്നു. തെളിവായി 'ജോലി- സ്വസ്ഥം' എന്ന് രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍കാര്‍ഡ്‌ ഹാജരാക്കുന്നു.'
ബെഞ്ച് ഗുമസ്തന്‍ തെളിവ് സ്വീകരിച്ചു തൊണ്ടിപ്പഴം ഒന്ന് എന്ന് രേഖപ്പെടുത്തി.
'ടിയാന്‍ അങ്ങിനെ കളിയും കുളിയുമായി കൈവശ മുതലുകള്‍ സ്വസ്ഥമായി അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഘാതുകന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തുക ആയിരുന്നു.'
'ആരോപണത്തിനു തെളിവുണ്ടോ?' കോടതി .
' ഉണ്ട് യുവര്‍ ഓണര്‍. മുഖ പുസ്തകത്തില്‍ ഘാതുകന്‍ സംഘാംഗങ്ങളുമായി കൈമാറിയ രഹസ്യ ചര്‍ച്ചകളുടെ 'കാപ്പി' തിരോന്തപുരം സൈബര്‍ സെല്ലില്‍ നിന്നും കിട്ടിയത് തെളിവായി ഹാജരാക്കുന്നു.'
രേഖകള്‍ മേടിച്ചു ഗുമസ്തന്‍ തൊണ്ടിപ്പഴം  രണ്ടു എന്ന് രേഖപ്പെടുത്തി.
നായരുട്ടി വാദം തുടര്‍ന്നു:  'യുവര്‍ ഓണര്‍. മാഞ്ചിയം- തേക്ക്- ആടുവളര്‍ത്തല്‍ കൃഷിക്കാരന്‍ കൂടി ആയ ഘാതുകന്‍ ഒരു പത്രാധിപര്‍  കൂടിയാണെന്ന് നടിക്കാറുണ്ട്.  തുലാം അവസാനത്തോട് കൂടി അയാള്‍ കലണ്ടര്‍ വില്പന തുടങ്ങി.'
'മൊത്തമായോ ചില്ലറയായോ?'
'സര്‍ക്കാരറിയാതെ വിദേശ നിക്ഷേപത്തോട് കൂടി ചില്ലറ വില്പനയും ഉണ്ടായിരുന്നു എന്നാണു കേള്‍വി.'
'ഏതു കലണ്ടര്‍. കോട്ടയം വിരചിതമോ കോഴിക്കോട്‌ വിരചിതമോ ?'
' മയാസുര വിരചിതമാണെന്നു പ്രതി തെറ്റിദ്ധരിപ്പിച്ചു. ' കലണ്ടര്‍ എന്നാല്‍ മയാസുര കലണ്ടര്‍ തന്നെ' എന്ന് സിനിമാ നടന്മാരെ കൊണ്ട് പറയിപ്പിച്ചു'
'പ്രതി പ്രലോഭനങ്ങളിളുടെയും ഭീഷണിപ്പെടുത്തിയും കലണ്ടറിന്റെ പത്തു 'കാപ്പി ' എന്നെ കൊണ്ടും മേടിപ്പിച്ചു. ഡിസംബര്‍ 21 നു വൈകുന്നേരം 4.21മണിക്ക് ലോകം അവസാനിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചു.'
'ഇതിനു മുന്‍പും ലോകം അവസാനിച്ചിട്ടുണ്ടല്ലോ '?  കോടതി.
' ഉവ്വ് യുവര്‍ ഓണര്‍. അതൊക്കെ നമ്മുടെ നാടന്‍ ഗ്രഹങ്ങളുടെ ചാരവശാല്‍ സംഭവിച്ചതാണ്. ഒരു തരം ഗ്രഹണി. അതിനൊക്കെ മരുന്ന് ആറ്റുകാലും കുടമാളൂരുമൊക്കെ കിട്ടുമായിരുന്നു. ഇവന്‍ വിദേശിയും പുരാതനനും അലംഘനീയനും ആണെന്ന് ഘതുകന്‍ തെറ്റിദ്ധരിപ്പിച്ചു.'
' അത് കൊണ്ട് വന്ന നഷ്ട കഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണം.'
'ലോകം അവസാനിക്കാന്‍ പോകുന്നത് കൊണ്ട് കടം വാങ്ങി ആഘോഷിക്കാന്‍ പ്രേരിപ്പിച്ചു. പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചു ബ്ലേഡ് കമ്പനികളില്‍ നിന്ന് കടമെടുത്തു വേശമണിക്ക് വൈരക്കംമല്‍ പണിയിച്ചു. ചിന്ന വീട് പുതുക്കി പണിതു. 21ന്നു പുലരും മുതല്‍ സ്കൊട്ച് കുടിച്ചു ഉച്ചയോടു കൂടി പൂസായി. '
.ലോകാവസാന പിറ്റേന്നാണ്  ഉണര്‍ന്നത്. വലിയ ഉന്മേഷത്തോട് കൂടി ആയിരുന്നില്ല. സ്വര്‍ഗ്ഗ ദര്‍ശനത്തിന്നായി കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു ലോകം മുയ്മനും  ബാക്കി.  കണ്ണ് തിരുമ്മി വീണ്ടും നോക്കി കയ്യില്‍ നുള്ളി നോക്കി സ്വപ്നം ഒന്നും അല്ല. ഭാസ്കര്‍ജി ആകാശത്തിലും മിസ്സിസ് ഭൂദേവി കാല്‍ ചുവട്ടിലും ഉണ്ട്.
പിന്നേയും കുളിച്ചു, ഈറന്‍ ഉടുത്ത്, ചന്ദനം തൊട്ട് കഞ്ഞി കുടിച്ചു ഉറങ്ങണം. വാങ്ങിയ കടത്തിനു പലിശ കൊടുക്കണം. വൈകുന്നേരം ഭസ്മം തൊടാന്‍ ബെവ്കോ തുറക്കുമോ ആവോ.
മയന്‍മാര്‍ മായം ചേര്‍ക്കാത്ത നുണ പറഞ്ഞു വെച്ചിരിക്കുന്നു. ഭൂലോകത്തില്‍ ബാക്കി വല്ല മയനും ബാക്കി ഉണ്ടെങ്കില്‍ അവനൊക്കെ മിയന്‍മാറില്‍ പോയി  'മിയാന്‍'മാരെ ഉപദ്രവിക്കട്ടെ എന്ന് ശപിച്ചു.
' യുവര്‍ ഓണര്‍, ഞാന്‍ സഖാവ് കൊത്തനൂരിനെ ശപിച്ചില്ല. പക്ഷെ അയാളുടെ കൃരതകള്‍ അപ്പോഴും അവസാനിപ്പിച്ചില്ല. പിറ്റേ ദിവസം രാവിലെ മൊബൈല്‍ ശബ്ദിച്ചു.'
'ഹല്ലോ. കൊത്തനൂര്‍ ആണ്. സുഖം തന്നെ അല്ലെ.'
'ലോകം അവസാനിച്ചില്ലല്ലോ?'
' അത് കണക്കില്‍ വന്ന ഒരു ചെറിയ പിഴവാണ്. നമ്മള്‍ ചന്ദ്രവംശകാര്‍ക്ക് ഉത്തരായനം തുടങ്ങുന്നത് മകരം ഒന്നിനാണ്. ജനവരി 14ന്നു. അന്ന് ലോകത്തിന്റെ പണി തീരും. ഉറപ്പ്.'
' അപ്പോള്‍ കടം മേടിച്ച പണം മടക്കി കൊടുക്കണ്ട അല്ലെ?'
' ഹേയ്! നിങ്ങള്ക്ക് ഭ്രാന്തുണ്ടോ'
'തിരിച്ചു കൊടുത്തില്ലെങ്കില്‍ എന്റെ അവസാനം തീര്ച്ചയാണെന്നാ ബ്ലൈഡുകാര്‍ പറയുന്നത്.'
'അതൊക്കെ എന്തെങ്കിലും വഴി കാണും  ആട്ടെ, മലയാളനാട് വാര്‍ഷിക പതിപ്പിലേക്ക് എന്തെന്ക്കിലും......'
' അപ്പോഴാണ്‌ യുവര്‍ ഓണര്‍ കേസ്കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്'
'ഏതു സെക്ഷന്‍ പ്രകാരം?'
'Sec.420 യുവര്‍ ഓണര്‍. വിശ്വാസ വഞ്ചന'


വാല്‍കഷ്ണം; കുറച്ച കാലത്തിനു ശേഷം സ്വര്‍ഗത്തിലെക്കൊരു വിസിറ്റിംഗ് വിസ തയ്യാറായി. അവിടെ ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. 21-12-12ന്നു കൃത്യം 4.21ന്നു ലോകം അവസാനിച്ചു. പക്ഷെ ഒരു സ്റ്റീവ് ജോബ്‌ 'system restore' അടിച്ച് പടച്ചവന്റെ പ്ലാനെല്ലാം മാറ്റി മറിച്ചു. സഖാവ് വിറ്റഴിച്ച കലണ്ടര്‍ ശരിയായിരുന്നു.





.

Tuesday, August 14, 2012


ഭക്ഷൃസുരക്ഷ 
(Published in Malayalanatu Vol3 Issue 11)


രാവിലത്തെ പതിവുകാര്‍ 'ടിഫിന്‍'' കഴിഞ്ഞു പോയ ശേഷം അവശേഷിച്ച ഇഡ്ഡലി, വട, ഉപ്പുമാ എന്നിവയുടെ ഒരു ഉദ്ദേശ കണക്ക് എടുക്കുകയായിരുന്നു കല്‍പ്പാത്തി  നാരായണന്‍ ശേഷാദ്രി  എന്ന കെ.എന്‍.ശേഷാദ്രി  അഥവാ ശേഷ് നാരായന്‍. അവശേഷിച്ച അഞ്ചു ഇഡ്ഡലി, മൂന്നു മെദു വട, രണ്ടു കയ്യില്‍ ഉപ്പുമാ; തനിക്കും പൊണ്‍ടാട്ടി അലമെലുവിനും, സഹായികളായ കമലത്തിന്നും മരുമകന്‍ അനന്തുവിന്നും 'ധാരാളമാ പോതും' എന്ന് പൂണൂലില്‍ കൈ ഓടിക്കുന്നതിന്നിടക്ക് സാമി തീരുമാനിച്ചു. സാമ്പാറും, പരിപ്പ് ചട്നിയും കഷ്ടിച്ചു ഒപ്പിക്കാം.
'ഒന്നുമേ വേസ്റ്റ് പണ്ണാതെ' ഗ്രാന്‍ഡ്‌ ഫാദര്‍ ശേഷാദ്രി  പറയാറുള്ളത് സാമി ഓര്‍മിച്ചു.


ചുമരില്‍ തൂങ്ങിയിരുന്ന സേത്ത് തോമസ്‌ ക്ലോക്കില്‍ സമയം നോക്കി. പത്ത് അടിച്ച് പത്തു നിമിഷം. വാച്ച്‌ പരസ്യങ്ങളിലെ പോലെ തന്നെ എല്ലാ സൂചികളും തെളിഞ്ഞു കാണുന്ന പോസ്.  ക്ലോക്കും ഗ്രാന്‍ഡ്‌ ഫാദര്‍ മേടിച്ചതാണ്. ആഴ്ച്ചക്ക് ഒരു പ്രാവശ്യം വൈന്‍ട് ചെയ്‌താല്‍ ഇപ്പോഴും കൃത്യമായി അടിക്കുകയും നടക്കുകയും ചെയ്യും. സായിപ്പന്മാര്‍ ഭരിച്ചിരുന്ന ആ നല്ല കാലം. സാമി ഒരു നെടുവീര്‍പ്പിട്ടു.


'ടിഫിന്നു'  ശേഷം ഒരു പതിനൊന്നര  മണിയോട് കൂടി ഉച്ച ശാപ്പാടിനുള്ള 'ചമയല്‍ start പണ്ണലാം' എന്ന് തീരുമാനിച്ചു രേവഗുപ്തിയില്‍ 'ഗോപാലക ബാലക അനിശം' എന്ന് മൂളികൊണ്ടിരുക്കുമ്പോഴാണ് ഗൈയ്റ്റിന്നു മുന്നില്‍ സര്‍ക്കാര്‍ വക കാര്‍ പാര്‍ക്ക് ചെയ്തു നാല്‍വര്‍   സംഘം പടി കടന്നു വന്നത്.രണ്ടു പേരുടെ  കൈകളില്‍ പ്ളാസ്റിക് ഫോള്‍ഡറുകള്‍ പരിചകളായി .  ബാള്‍ പോയന്റ് പെന്നുകള്‍ ഓരോന്ന് വീതം വാളുകള്‍ പോലെ   ഊരി പിടിച്ചിരുന്നു. അതിന്റെ മുനകള്‍ തിളങ്ങാതിരുന്നത് കര്‍ക്കടക സൂര്യന്‍ , ഇല്ലാത്ത ഒരു വര്‍ഷ  മേഘത്തിന്റെ കീഴില്‍ ഒളിച്ചതായി ഭാവിച്ചത് കൊണ്ട് മാത്രമാണ്. 
അമ്പത്തൊന്ന് വെട്ടിന്റെ റിക്കാര്‍ട് ഭേദിക്കാന്‍ തയ്യാറായാണ് സംഘത്തിന്റെ വരവ്. ഭാഗ്യത്തിനു കാര്‍ ഇന്നോവ ആയിരുന്നില്ല. സ്വര്‍ണ നിറവുമല്ല.


'Keep up your bright swords or the dew shall rust them' സാമി ഒഥല്ലോ ആയി മനസ്സില്‍ മന്ത്രിച്ചു.


സംഘത്തിലെ മൂന്നാമന്‍ , കൈകള്‍ പുറകില്‍ കെട്ടി അലസമായ ഒരു നോട്ടത്തോടെ കയറി വന്ന ഒരു  മുപ്പത്തഞ്ചുകാരന്‍, ഐഎഎസ്സ് കാരനായി നടിച്ചു  കഷ്ടപ്പെടുന്നുണ്ടായിരുന്നു.
'എടെ കയ്യ്  ആടെ കണ്ണ്
എടെ കണ്ണ് ആടെ മൂള  '
(യഥോ ഹസ്തോ തഥോ ദൃഷ്ടി

 യഥോ ദൃഷ്ടി തഥോ മന:)
എന്നാണ് മുസ്സോറിയിലെ  അക്കാദമിയില്‍ നമ്പ്യാര്‍ സര്‍  പറഞ്ഞു കൊടുത്ത നാട്യ രീതി. ഏറ്റവും മുന്നില്‍ ഐഎഎസ്സിനെ ആനയിച്ചു കൊണ്ട് ഒരു ക്ലാസ്സ് ഫോറന്‍. 


'യാര്‍ നീങ്കെ? Who are you? സാമി ആക്രമണം തുടങ്ങി.


ഫോറനാണ് മറുപടി പറഞ്ഞത്. 'സാര്‍ ഭക്ഷു സുരക്ഷയുടെ കമ്മിഷണര്‍ ആണ്. തിരുവന്തപുരത്ത് നിന്ന് വന്നതാണ്. സര്‍പ്രൈസ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ്‌ പബ്ലിക്‌ അവേര്‍നെസ്സ് പ്രൊമൊഷന്‍ കാംപൈന്‍'.
വരാന്തയുടെ തിണ്ണയിലെ പൊടീ തട്ടി കൊണ്ട്  സാമി ഭവ്യതയോടെ പറഞ്ഞു:
'ഉക്കാരുന്കോ സര്‍.' അവശേഷിച്ച 'ടിഫിന്റെ' അളവും സംഖ്യയും ഒഴിഞ്ഞു കിടക്കുന്ന 
വയറുകളുടെ എണ്ണവും കണക്കിലെടുത്തു 'ടിഫിന്‍ സാപ്പടറിയാ' എന്ന കേള്‍വി അടുത്ത 'വാട്ടി'ക്കായി മാറ്റി വെച്ചു ശേഷ് എന്ന ശേഷാദ്രി നാരായണന്‍.വേറെ കസേരകള്‍ ഒന്നും കാണാത്തത് കൊണ്ട് കമ്മിഷണര്‍ പടിയില്‍  ഇരുന്നു. ബാക്കി സംഘം നിന്നു. സാമി കാന്‍വാസ് ചാരു കസേരയില്‍  പതുക്കെ വിശറി വീശി ഇരുന്നു.
'ഇതാണോ ശേഷാദ്രി  അയ്യരുടെ ബ്രഹ്മണാള്‍ ഹോട്ടല്‍'? കമ്മിഷണര്‍ ചോദിച്ചു.
'കറകറ്റ് സര്‍. മുന്നാടി, ഇത് വന്ത് 'ബ്രാഹ്മണാള്‍ മട്ടും സാപ്പിടും ഇടം' . ഇപ്പൊ വേറെയും ആളുകള്‍ സാപ്പിടുന്നുണ്ട്.'
'താങ്കളാണോ ശേഷ അയ്യര്‍'
' വന്ത്, ഞാനും ശേഷന്‍ തന്നെ. ആനാല്‍ ഗ്രാന്‍ഡ്‌ ഫാദര്‍ ശേഷാദ്രി  അയ്യര്‍ തുടന്കിന  ഈറ്റിങ്ങ് പ്ലേയ്സ്. നയന്‍ടീന്‍ ഹണ്ട്രെടില്‍'
'രജിസ്റെര്‍ ചെയ്തിട്ടുണ്ടോ?'
'അപ്പടി ഒന്നുമേ പണ്ണലെ സര്‍'.
'എന്നാല്‍, ഇത് പോലെയുള്ള ആഹാരം കൊടുക്കുന്ന സ്ഥലങ്ങളും റെജിസ്റര്‍ ചെയ്യണമെന്നു നിയമ ഭേദഗതി വന്നിട്ടുണ്ട്'
'അപ്പടി എതാവത് ന്യൂസ്‌ പേപ്പറില്‍ പാര്‍ത്ത ഞാപാകം ഇരിക്കിറെന്‍. (പരുവ നാടകം തൊല്ലയെ, വാഴ്ന്ത കാലങ്ങള്‍ കൊണ്ചമോ.....മനസ്സില്‍ മൂളി. ) ആനാല്‍ ഒണ്‍ തിംഗ്. ഇന്ത പേപ്പര്‍ കീപ്പര്‍ സമാചാരമെല്ലാം എപ്പടി നമ്പ  മുടിയും സര്‍ . ദേര്‍  വാസ് നോ റിപ്പോര്‍ട്ട് ഇന്‍ ദി ഹിന്ദു   '  സാമി പത്ര ങ്ങളിലുള്ള അവിശ്വാസ പ്രമേയം അസന്ഗ്നിദ്ധമായി അവതരിപ്പിച്ചു.
'ഞങ്ങളുടെ വെബ്‌ സൈറ്റ് നോക്കിയിരുന്നോ?'
'സര്‍. ഇന്നലെ വരെ അതില്‍ പാന്‍ മസാല ബാന്‍ ചെയ്ത വിവരവും, ആപ്പീസര്മാരുടെ സീനിയോറിറ്റിയും , കൊച്ചിയില്‍ താങ്കളുടെ സേനയുടെ വെട്ടേറ്റു വീണു മരിച്ച ഹോട്ടലുകളുടെ  പേരുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിംപ്ലി വേയ്സ്റ്റ്‌ ഓഫ് ടൈം'


കമ്മിഷണര്‍ 'ജ്വലിച്ച കണ്‍ കൊണ്ട് പാര്‍ശ്വസ്ഥരാകും അംഗങ്ങളെ ഒരു നോക്ക് നോക്കി,.അംഗങ്ങള്‍ സംഘഗാനം പാടി.
'30 പോയന്റ് ആക്ഷന്‍ പ്രോഗ്രാം ഇന്ന് രാവിലെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് സര്‍.'
സമചിത്തത വീണ്ടെടുത്ത കമ്മിഷണര്‍ സാമിയോടു പറഞ്ഞു. 
'സര്‍ക്കാര്‍ നോട്ടിഫികേഷന്‍ പ്രകാരം മിനിമം ഒരു മുപ്പതു കാര്യങ്ങള്‍ നിങ്ങളെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.' 
സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ 'ദി സ്റ്റേറ്റ്? ഐ ആം ദി സ്റ്റേറ്റ്' എന്ന് പറഞ്ഞ ലൂയി പതിനാലാമന്റെ  ഭാവമായിരുന്നു കമ്മിഷണര്‍ അങ്ങത്തെക്ക്.


'അപ്പടിയാ. മുന്സിപാലിറ്റിയിലെ രാമകൃഷ്ണനും നേറ്റുക്ക്‌ അത് താന്‍ ശൊന്നേന്‍,' 
' മുന്‍സിപ്പാലിറ്റിക്ക്‌ അതിനൊന്നും അധികാരമില്ല'. തന്റെ അധികാര പരിധിക്കുള്ളിലെക്കുള്ള ഈ നുഴഞ്ഞു കയറ്റം കമ്മിഷണര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ' ഞങ്ങള്‍ക്ക് വേണമെങ്കില്‍  ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യാം. ഹോട്ടല്‍ അടപ്പിക്കാം ഫൈനിടാം.'
ഇല്ലാത്ത ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന പ്രക്രിയയെ കുറിച്ച് സാമി ഒരു നിമിഷം ആലോചിച്ചു.  പിന്നെ ശിക്ഷാ വിധികള്‍ തൂക്കു ശിക്ഷയില്‍  എത്തുന്നതിനു മുന്‍പ് സാമി ഇടപെട്ടു.
'അപ്പടി ഒന്നും പണ്ണക്കൂടാത് സര്‍'. 


സാമി ചിന്തിച്ചു. സുമാര്‍ നൂറു വര്‍ഷം മുന്നാടി ഗ്രാന്‍ഡ്ഫാദര്‍ മധുരയില്‍ നിന്നും വെള്ളിനഴി ഒളപ്പമണ്ണ മനയില്‍ ചമയല്‍ക്കാരനായി വന്നതാണ്. രണ്ടു മുണ്ടും ഒരു പൂണൂലും കുറച്ചു കര്‍ണാടക സംഗീതവും മാത്രം കൈമുതല്‍. പാട്ടിയും, അപ്പാവും അമ്മാവും, സിസ്റര്‍ സുബ്ബലക്ഷ്മിയും അത്യാവശ്യം ഭൂസ്വത്തുക്കളും, തിരുമണങ്ങളും, ഉപനയനങ്ങളും  തങ്ങളുടെ വിദ്യാഭ്യാസവും എല്ലാം മറ്റുള്ളവര്‍ക്ക് വെച്ച് വിളമ്പി പിന്നീട് ഉണ്ടായതാണ്. 
ഊണും ഉണ്ടായതും തമ്മിലുള്ള യാദൃച്ചിക  സാമ്യത ആലോചിച്ചു സാമി മനസ്സില്‍ ഒന്ന് പുഞ്ചിരിച്ചു. എല്ലാം ഉണ്മ താന്‍.


'എന്നാല്‍ നിങ്ങള്‍ ഈ സ്ഥാപനം റെജിസ്റര്‍ ചെയ്യണം ശുചിത്വ നിബന്ധനകള്‍ പാലിക്കണം. മാസാ മാസം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ജീവനക്കാരുടെ കിമ്പള വരുമാനഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കണം. ഇന്‍സ്പെക്ടര്‍ക്ക്‌ ദമ്പിടി നല്‍കണം.'


'സര്‍ ഇങ്കെ എല്ലാം നീററ് ആന്‍ഡ്‌ ക്ലീന്‍ സര്‍. ചമയല്‍ പോടറുതുക്ക്  മുന്നാടി 'ബാത്ത്' കമ്പള്‍സറി. എന്‍ പൊണ്ടാട്ടി അലമേലു, തങ്കച്ചി പയ്യന്‍ അനന്തു, ഡമസ്റ്റിക് ഹെല്‍പ്‌ ഒരു നായര്‍ വുമണ്‍; വേറെ അന്യജാതി ആരും  കിച്ചണില്‍ 'നോട്ട് അലവ്ട്'
'സാമി, ഞാന്‍ അങ്ങിനെയുള്ള 'ശുദ്ധം' അല്ല പറഞ്ഞത്. സാധനങ്ങള്‍ റെജിസ്റര്‍  ചെയ്ത ആളുകളില്‍ നിന്നെ മേടിക്കാന്‍ പാടുള്ളൂ. ഉപയോഗിക്കുന്ന വെള്ളം നല്ല കുടി വെള്ളം ആയിരിക്കണം. ടോയ്ലെറ്റ് വൃത്തിയുള്ളതാവണം. തുറന്ന അഴുക്ക് ചാലുകള്‍ പാടില്ല.'
'സര്‍ ഗ്രാന്‍ഡ്‌ഫാദര്‍ ടൈമിലെ ഇരുന്തു   പ്രൊവിഷന്‍സ്‌ എല്ലാമേ നമ്പ ഗണേശ അയ്യര്‍ ഷാപ്പില്‍ നിന്റ്രു താന്‍ വാങ്കറതു. ഇങ്കെ സാപ്പിടവര പശങ്കളെല്ലാം സാപ്പടത്ര്‍ക്ക് മട്ടും വരത്. ടോയ്ലെറ്റ് കീയ്ലെട്റ്റ്‌ എല്ലാം ഇങ്കെ കിടയാത്.  മുന്‍സിപ്പല്‍ വാട്ടര്‍ റൊമ്പ  പ്രോബ്ലം താന്‍. ഫുള്‍ ഓഫ് കണ്ടാമിനേഷന്‍. ബോയില്‍ പണ്ണി താന്‍ യുസ് പണ്ണറെന്‍.'


മുന്‍സിപ്പല്‍ വെള്ളത്തിന്റെ ഗുണ മേന്മയെ കുറിച്ചു കമ്മിഷണര്‍ ഒരു ചര്‍ച്ചക്ക് മുതിരാതെ മുപ്പതു പോയന്റിലെ അടുത്ത പോയന്റിലേക്ക് കടന്നു.
ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് വളരെ പണിപ്പെട്ടു ഒരു 'റിസ്ക്‌ അനാലിസിസ്' നടത്തി തീരുമാനിച്ച പ്രവര്‍ത്തന പരിപാടിയാണ് ഇത്. നിങ്ങളൊക്കെ സഹകരിക്കുകയാണെങ്കില്‍ ഭക്ഷു വിഷബാധ കേരളത്തില്‍ നിന്നും തുടച്ചു നീക്കാം'


ശേഷാദ്രി നാരായണന്‍ എന്ന ശേഷ് നാരായന്‍ എന്ന ബ്രാഹ്മണന്‍ പെട്ടെന്ന് നുരഞ്ഞു പൊന്തിയ ക്ഷാത്ര വീര്യം കൊണ്ട് ജ്വലിച്ചു. ഒരു നൂറു കൊല്ലം മുന്‍പ് വല്യങ്ങാടിയിലെ വീരമണിയും പിന്നെ തന്റെ ഗ്രാന്‍ഡ്‌ ഫാദര്‍ ശേഷാദ്രി അയ്യരും മാത്രമായിരുന്നു ഇത് പോലുള്ള ചോറ്റുകട നടത്തിയിരുന്നത്. പിന്നെ എപ്പോഴോ വീരമണിയുടെ കടയും അടച്ചു പോയി. മാസാ മാസം NASA പെന്‍ഷനും Social Security പെന്‍ഷനും ഡോളറിനു അമ്പതഞ്ച് രൂപ നിരക്കില്‍ കിട്ടിയിട്ടും  ഇത് തുടര്‍ന്ന് പോകുന്നത് മുത്തച്ചന്‍ പറയാറുണ്ടായിരുന്ന 'അന്ന ദാനം മഹാ ദാനം' എന്നത് ഓര്‍ത്തിട്ടാണ്. പിന്നെ 'ചമയല്‍' കര്‍ണാടക സംഗീതം പോലെ രക്തത്തില്‍ ചേര്‍ന്നിട്ടുണ്ട് താനും. പൂണൂലില്‍ വിരലുകള്‍ ഓടിച്ച് സാമി അങ്ക തട്ടില്‍ ഇറങ്ങി.


'സര്‍, നീങ്ക ഇന്ത HACCP എന്റ് കേട്ടിരിക്കാ? '
'What is the connection between that and what we are discussing?' കമ്മിഷണര്‍ ചൂടായി.
' സിംപ്ലി ദിസ്‌. ഫുഡ്‌ പ്രിസര്‍വേഷന്‍ മികവിന്റെ  തത്വങ്ങള്‍  വികസിപ്പിച്ചെടുത്തത് NASA യാണ്. റിസ്ക്‌ അനാലിസിസ്‌ അല്ല Hazard Analysis and Critical Control Point എന്നാണു ആ വിദ്യയുടെ പേര്. MIT യില്‍ നിന്നും ഫുഡ്‌ ടെക്നോളോജിയില്‍   Ph.d എടുത്ത ശേഷം ഒരു ഇരുപതു കൊല്ലം ഞാന്‍ ഇതിന്റെ ഭാഗമായിരുന്നു. '
'അത് കൊണ്ട് താങ്കളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കനമെന്നാണോ പറഞ്ഞു വരുന്നത്.' 
'Not at all, Sir.  തെങ്ങിനും കവുങ്ങിനും ഒരേ പോലത്തെ തളപ്പ് ഇടാന്‍ നോക്കരുത് എന്നാണു. ഇത് ഒരു വെജിറ്റെറിയന്‍ ഭക്ഷണശാലയാണ്. ഇവിടെ വിഷബാധ ഉണ്ടാക്കാന്‍ ഏറ്റവും സാധ്യതയുള്ള ബാക്ടീരിയകള്‍ salmonella, e-coli എന്നിവയാണ്. കൂടാതെ പാചകക്കാര്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ Listeria, Hepatitis A തുടങ്ങിയ പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുണ്ട്. അതിന്നു വേണ്ട മുന്‍കരുതലുകള്‍ ഒക്കെ ഇവിടെയുണ്ട്. ഏതൊക്കെയാണ് ക്രിട്ടികല്‍ കണ്ട്രോള്‍ പോയന്റ്സ്‌ എന്ന് എനിക്കും ഇവിടെ പണിയെടുക്കുന്നവര്‍ക്കും നന്നായി അറിയാം.'
'താങ്കള്‍ക്ക് അറിയുമായിരിക്കും. എന്നാലും ജനങ്ങളെ ബോധാവാന്മാര്‍ ആക്കെണ്ടേ.'
'തീര്‍ച്ചയായും. റോഡില്‍ നിന്നും കുപ്പ മാറ്റിയിട്ടും വൃത്തിയുള്ള മൂത്രപ്പുരകള്‍ തുറന്നും ബിവറേജ് ഷാപ്പുകളുടെ എണ്ണം കുറച്ചും  അവരെ ബോധവാന്മാര്‍  ആക്കാം. നല്ല വെള്ളം കൊടുക്കാന്‍ പറ്റാത്തപ്പോള്‍ ചോറ്റു  കടകളില്‍ പോയി നിയമം പറഞ്ഞു വല്ല കാര്യമുണ്ടോ? ഹെര്‍കുലീസ് XXX രാമനെ അന്ത stable ക്ലീന്‍ പണ്ണറതുക്ക് അനപ്പിടുങ്കോ.'


വാണം വിടുന്ന അമേരിക്കന്‍ കമ്പനിയില്‍ പണിയെടുത്തിരുന്ന, ഡോളറില്‍ പെന്‍ഷന്‍ വാങ്ങുന്ന  മുന്‍ MIT ഡോക്ടറൈറ്റ്‌ ആണ് പ്രതിയോഗി എന്ന് മനസ്സിലാക്കിയ  കമ്മിഷണര്‍ നടന രീതിയില്‍ വേണ്ട മാറ്റം വരുത്തി. 
എടെ മൂള,  ആടെ ഭാവം
എടെ ഭാവം ആടെ രസം.
(യഥോ മന: തഥോ ഭാവ:

യഥോ ഭാവ: തഥോ രസ:)
കമ്മിഷണര്‍ രസിച്ചതായി ഭാവിച്ചു. പിന്നെ ചിരിച്ചു. സംഘ തലവന്‍ ചിരിച്ചപ്പോള്‍ ബാക്കി സംഘവും ചിരിച്ചു. ചിരിച്ചു രസിച്ചു നാല്‍വര്‍ സംഘം കാറിന്നു നേരെ നീങ്ങി. തിരിച്ചു വരില്ലെന്ന് ഏകദേശം ഉറപ്പായപ്പോള്‍ ശേഷാദ്രി വിളിച്ച് ചോദിച്ചു.
'ഇവളവും ശീഘ്രം കളമ്പറിയാ? ടിഫിന്‍ സാപ്പട്ടു പോകലാമേ. സൂടാ രണ്ടു ഇട്ട്ളി വട പാര്‍സല്‍ പണ്ണട്ടുമാ.'
ഒരു ദിവസത്തേക്ക് വേണ്ട ബോധവല്‍കരണം കിട്ടിയ സംഘം തിരിഞ്ഞു നോക്കിയില്ല. 


'ഒരു വേള അവങ്ക തിരുമ്പി വന്താല്‍ നമ്മ ഗതി അതോഗതി.' അലമേലു അമ്മാള്‍ മനസ്സില്‍ വിചാരിച്ചു.പിന്നെ വേഗം ബാക്കി വന്ന 'ടിഫിന്‍ ' വിതരണം ചെയ്തു.



'














Sunday, July 15, 2012

ഇടവപ്പാതി

പണ്ടൊക്കെ 

(Published in Malayalanatu Vol3 Issue 10)
"കീപ്‌ ഇറ്റ്‌ സിമ്പിള്‍" എന്നായിരുന്നു ഏരേച്ഛമ്മാന്റെ പ്രമാണം.എണ്ണായിരം പറ പാട്ടത്തിന്റെ കൃഷിയുണ്ടായിരുന്നു മൂപ്പര്‍ക്ക്. സ്വന്തം അദ്ധ്വാനം കൊണ്ട് നാല് കളങ്ങള്‍ ഉണ്ടാക്കി, നാല് പെങ്ങള്മാര്‍ക്ക് വേണ്ടി. എല്ലാം മഴയുടെ സഹായം. പിന്നെ ഉത്രത്തില്‍ കാലും.
ഏരെച്ഛമ്മാനു നെല്ലിലായിരുന്നു കമ്പം. കാലാ കാലം മഴ കിട്ടിയാല്‍ കൃഷിപ്പണി ഒരു ബുദ്ധിമുട്ടും ഇല്ല. വിപ്ലവം റഷ്യക്ക് പുറത്തു കടന്നിട്ടില്ലാത്തത് കൊണ്ട് കൃഷിപ്പണിക്ക് ആള്‍ക്കാര്‍ ധാരാളം. നമ്പൂരാര് വാരവും, സംബന്ധവും ആയി നടക്കുന്നതിന്ടക്ക് വിപ്ലവത്തില്‍ അങ്ങട് കാര്യായി ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ലായിരുന്നു.  മിച്ചവാരം വല്ലപ്പോഴും കൊടുത്താല്‍ അത് തന്നെ ധാരാളം. സായിപ്പിന്റെ കാലമായത് കൊണ്ട് നികുതി കൊടുത്താല്‍ മാത്രം മതി. പാട്ടം പിരിക്കാനോന്നും ഒരു ബുദ്ധിമുട്ടും ഇല്ല.

ഏരെച്ഛമ്മാന്റെ കാലത്ത്   മഴ പെയ്യിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഏതാണ്ട് മിഥുനം--കര്‍ക്കിടകം ആവുമ്പോ കാര്യസ്ഥന്‍ 'സം ക്രംമിനെ' അങ്ങട് വിളിപ്പിക്കും.ചങ്കരന്‍ എന്നതിന്റെ ഗീര്‍ വ്വാണമാണ് 'സംക്രം'' എന്ന് കൂട്ടിക്കോളു  അവന്‍ നിന്നോ, ഇരുന്നോ, കിടന്നോ ഹാജരാവും. താന്‍  ഒരു അസാധാരണ പുരുഷന്‍ ആണെന്നാണ്‌ സംക്രമിന്റെ നിലപാട്. ഒരു തല്‍പുരുഷ സമാസം തന്നെ. സംക്രമപുരുഷന്‍ എന്നാണ് മുഴുവന്‍ പേര്.

വിഷു ഒപ്പിച്ചെ അവന്‍ വരൂ. അവന്റെ വരവും, മറ്റു  അവസ്ഥകളും ഭൂരിപക്ഷവും ഒക്കെ  നോക്കി , നോര്‍മന്‍ അച്യുതന്‍ നായരോ കാണിപ്പയ്യൂരോ ആയി ആലോചിച്ചു, ഒരു വാര്‍ഷിക 'കോമ്മണ്‍  മിനിമം പ്രോഗ്രാം''  നിശ്ചയിക്കും. അഞ്ചു കക്ഷികളുടെ കൂട്ടുകക്ഷി ഭരണം ആയത് കൊണ്ട് അതെ പറ്റൂ. ആ രേഖക്ക് പഞ്ചാംഗം എന്നാണു പേര്. ഇപ്പോഴത്തെ ഗസറ്റിലും ഒട്ടും കുറയില്ല പത്രാസില്‍. 

സംക്രം ഓരോ കൊല്ലവും   ഓരോ തരം മൃഗങ്ങളുടെ മുകളില്‍ കയറി, വിചിത്ര വസ്ത്രങ്ങള്‍ ധരിച്ചു, കുട ചൂടി , വാദ്യ ഘോഷങ്ങളോടെയാണ് വരിക. പലതരം ആയുധങ്ങളും, അലങ്കാരങ്ങളും ആയിട്ടാണ് ചങ്ങാതി സാധാരണ പുറപ്പെടാറ്. വെയില് കൊള്ളാതിരിക്കാന്‍ കുറച്ചു മേഘങ്ങളെയും കൂടെ കരുതും. എത്ര പറ മഴ പെയ്യണം എന്ന സന്ദേശം നമ്പൂതിരി-നായര്‍ സഖ്യം സംക്രമിനെ തെര്യപ്പെടുത്തും. അതനുസരിച്ച് മേഘങ്ങളുടെ ഷേപ്പ് മാറ്റി സമാവര്‍ത്തമോ, ആവര്‍ത്തമോ ഒക്കെ ആക്കും.  കോമ്മണ്‍  മിനിമം പ്രോഗ്രാം''  പ്രകാരം കിടു കിടെ വ്യത്യാസമില്ലാതെ വെള്ളം ടാങ്കില്‍ നിറച്ചു സ്ഥലം വിടും. ഇബ്രാഹിം കരിം ആന്‍ഡ്‌ സണ്‍സിന്റെ ഒരു 613 മാര്‍ക്ക് കുട കരുതിയാല്‍ മാത്രം മതി.

ഇപ്പൊ കാര്യങ്ങള്‍ ഒക്കെ മാറീന്ന പറയുന്നത്. El Nino, La Nina* എന്ന പേരിലുള്ള രണ്ടു കുട്ടികള്‍ക്കാണെത്രേ  മഴക്കൊളിന്റെ ചാര്‍ജ്. ആദ്യം പറഞ്ഞവന്‍ ചെക്കനാണ്; രണ്ടാമത്തേത് പെണ്ണും . സ്പാനിഷ് കാരാണ്. ചെക്കന്റെ പണി കടലിന്റെ മേലയൂള്ള വെള്ളത്തിന്റെ ചൂട് കൂട്ടലാണ്. മറ്റെ ആളു  ചൂട് കുറയ്ക്കും. അല്ലെങ്കിലും ചെക്കന്മാര്‍ക്ക് ചൂട് കുറച്ചു കൂടുതലാണല്ലോ. ഈ ചെക്കന്‍ ശാന്ത സമുദ്രത്തില്‍ കേറി പണി തുടങ്ങിയാല്‍ അടുത്ത നാലഞ്ചു വര്ഷം നമ്മുടെ കാലവര്‍ഷത്തിന്റെ ഗതി അധോഗതിയാണെത്രേ. മറ്റൊളാണു ഉഷാര്‍ എങ്കില്‍ കാലവര്‍ഷം ഒരു കലക്കാ കലക്കും. എന്നാണു മാനം നോക്കി, മാസാ മാസം ശമ്പളവും ക്ഷാമ ബത്തയും മേടിച്ചു ,  അടുത്തൂണ്‍ പറ്റുന്ന വരെ കംപുട്ടറും തിരുപിടിച്ചിരിക്കണ ശാസ്ത്രിമാര്‍ പറയുന്നത്. അടുത്തൂണ്‍ പറ്റി കഴിഞ്ഞാല്‍ അവനും പഞ്ചാംഗം നിവര്‍ത്തും.
(El Nino= the boy, La Nina= the girl)

ഏതായാലും ശാസ്ത്രിമാര്‍ പ്രവചിച്ചത് നല്ല കാലവര്‍ഷം ആണ്. അത് ഇക്കൊല്ലം  ഇത് വരെ തരായില്ല.ഇനി  താരാവും എന്നും തോന്നുന്നില്ല. അല്ലെങ്കിലും കേരളത്തില്‍ ഇപ്പൊ മഴ കൊണ്ട് എന്താ  പ്രയോജനം വെള്ളം അടിക്കാനും അത്യാവശ്യത്തിനു കറന്റ്‌ ഉണ്ടാക്കാനും മാത്രമാണ്. അത് തന്നെ കഷ്ടിയാണ്. 'റവറി'ന്നു മഴ കിട്ടിയാലും ഇല്ലെങ്കിലും ഒക്കെ കണക്കാ. ഉള്ള റവറില്‍ നിന്ന് ആദായം കുറയാതിരിക്കാനുള്ള വഴിയൊക്കെ അച്ചായന് അറിയാം.

മഴ ആന്ധ്രയില്‍ പെയ്താല്‍  മതിയായിരുന്നു. ആന്ധ്രയില്‍ നെല്ല് വിളഞ്ഞാല്‍ മലയാളിക്ക് ഊണ് മുട്ടില്ല. ആന്ധ്രക്കാരന്‍ പട്ടിണി കിടന്നാലും വേണ്ടില്ല, അരി ഇവിടെ എത്തും. 'പര്‍ചയ്സിംഗ് പവര്‍' കൂടുതലായത് കൊണ്ട് അങ്ങിനെയേ സംഭവിക്കുകയുള്ളൂ എന്ന് അമര്‍ത്യ സെന്‍ പറഞ്ഞിട്ടുണ്ട്. ചങ്ങാതി ബംഗാള്‍ വറൂതി വിറ്റ് കാശാക്കി നോബല്‍ സമ്മാനം തരാക്കിയ പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ഒരു ഭാരത്‌ രത്നവും.

തൊണ്ണൂറ്റോന്പതിലെ വെള്ളപൊക്കം പോലെ ഒരു വെള്ളപൊക്കം ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. പക്ഷെ ചമ്രവട്ടത്ത് അയ്യപ്പന്‍റെ കാര്യം കുറച്ചു പരുങ്ങലിലാണ്. പാലവും ചെക്ക്‌ ഡാമും ഒക്കെ ആയി വെള്ളം എപ്പോഴാ പൊന്തുക എന്ന് ഒരു നിശ്ചയവും ഇല്ല. കല്യാണ സമയത്തൊക്കെ മഴ പെയ്തു അലമ്പാവാതിരിക്കാന്‍ മൂപ്പര്‍ക്ക് വഴിവാട് നോറ്റിട്ട് ഇനി  കാര്യം ഉണ്ടെന്നു തോന്നുന്നില്ല. El Nino, La Nina ടീമിന് വഴിപാടു കൊടുക്കുകയായിരിക്കും നല്ലത്.

മഴയും കൃഷിയും  മോശമായാലും കൊയ്ത്തു ഒട്ടും മോശമാവുന്നില്ല. കര്‍ക്കിടക ചികിത്സ പൊടി പൊടിക്കുന്നുണ്ട്. ഉഴിച്ചിലുകാരുടെ ഒരു അയ്യരുകളി. കര്‍ക്കിടക കഞ്ഞി  കിറ്റു വില്‍ക്കാത്ത കടകള്‍ ഇല്ല. രാമായണ മാസം ചാനലുകാരും, പത്രങ്ങളും, പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളും ശരിക്കും ആഘോഷിക്കുന്നു.  മീന്‍ കച്ചവടം ഒന്ന് പുറകോട്ടടിക്കും എന്ന് മാത്രം.

പണ്ടൊക്കെ അമ്പലത്തിലോ, ചന്തയിലോ കാണുമ്പോള്‍ മാത്രം പറഞ്ഞിരുന്ന 'എന്തൊരു മഴ' അല്ലെങ്കില്‍ 'ഇക്കൊല്ലം മഴ ചതിച്ചു'  അല്ലെങ്കില്‍ 'തിരുവാതിര ഞാറ്റുവേല അത്രയ്ക്ക് അങ്ങട് നന്നായില്ല' തുടങ്ങിയ 'സംഭാഷണ തുടക്കങ്ങള്‍' മുഖ പുസ്തകത്തിലും നിറഞ്ഞു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുടെങ്കിലും മഴയെ സൂചിപ്പിക്കുന്ന മലയാള വാക്കുകള്‍ വളരെ കുറവാണെന്ന് ശ്രീ. ഖുശ്വന്ത്‌ സിംഗ് അഭിപ്രായപ്പെട്ടതായി   ശ്രി.എന്‍.എസ്. മാധവന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു പുതിയ 'മഴ' വാക്കുകള്‍ വന്നിട്ടില്ലെങ്കിലും മഴയെ പറ്റി മലയാളി കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അലക്സാന്‍ഡര്‍ ഫ്രേറ്റര്‍  'chasing the monsoon' എഴുതിയ ശേഷം എല്ലാവരും ഇടവപ്പാതിയുടെ പിന്നാലെ പാച്ചിലാണ്. കവികള്‍ 'പീലി'  വിടര്‍ത്തുന്നുന്ടെന്കിലും സുന്ദരന്‍ മഴ ചിത്രങ്ങള്‍ മുഖ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

കൊത്തനൂരും മഴ പെയ്യുന്നുണ്ട്


   

Tuesday, June 12, 2012


മാര്‍ട്ടീനം ബ്രഹ്മ:

{കപ്പലോട്ടിയ തമിഴന്നു മുന്‍പും കപ്പലുണ്ടായിരുന്നു. കപ്പലും, കപ്പല്‍ മുളകും, പറങ്കി മാങ്ങയും തന്നത് പറങ്കികള്‍  എന്ന് ചരിത്രം.  അതിന്നും എത്രയോ മുന്‍പ് വന്നുവെന്നു പറയുന്ന റോമാക്കാര്‍, (അതിലൊരു സംശയാലു തോമാ കൂടി ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം) കുരുമുളകും, കുന്തിരിക്കവും കൂട്ടത്തില്‍ ആത്മാക്കളെയും തേടിയാണെത്രേ  വന്നത്. റോമാക്കാര്‍ മൂത്ത് മൂത്ത് ഇറ്റാലിയന്‍കാരായ ശേഷം അടുത്ത കാലത്ത്  ആണ് അവരുടെ കപ്പല്‍ കരയില്‍ അടുപ്പിച്ചത്. അതുണ്ടാക്കിയ ഹലാക്കും താഴെ വിവരിക്കുന്ന ഹലാക്കും തമ്മില്‍ ഒരു പുലിവാല്‍ ബന്ധം കൂടി ഇല്ല . വല്ല ബന്ധവും തോന്നിയാല്‍   ആ സംബന്ധം അസംബന്ധവും, അവിഹിതവും കോടതി അലക്ഷ്യവും ആയിരിക്കും.} 


ഊംബര്‍ട്ടോ ഓര്‍സീനി ബോര്‍ഡിംഗ് കോണി കയറി വരുന്ന സംഘത്തെ നോക്കി ബ്രിഡ്ജില്‍, പൈലറ്റ്  റൂമില്‍ നിന്നു. ഫോര്‍വേഡ് ഹള്ളില്‍ നിന്നും ഏകദേശം  ഇരുനൂറു മീറ്ററോളം നടക്കണം ക്യാപ്ടന്റെ കാബിനും, ഗാല്ലിയും (galley), മെസ്സും, മറ്റു കാബിനുകളും സ്ഥിതി ചെയ്യുന്ന ആഫ്റ്റ് ഡേക്കിലെത്താന്‍. തലങ്ങും വിലങ്ങും പൈപ്പുകളും, പമ്പുകളും  ചങ്ങലകളും കൂടാതെ എണ്ണ വീണു കുതിര്‍ന്ന ഓവല്‍ ആകൃതിയിലുള്ള  കപ്പല്‍ തട്ടിലൂടെ വേഗം  നടക്കണമെങ്കില്‍ പരിചയം വേണം. വരുന്ന സംഘത്തില്‍ മിക്കവര്‍ക്കും  എണ്ണ കപ്പലുമായി പുല ബന്ധ മുന്ടെന്നു തോന്നിയില്ല. കപ്പല്‍ പൊടുന്നനെ മയ്യത്തായാല്‍ അവര്‍ക്ക്  ആര്‍ക്കും  ബലി ഇടേണ്ടി വരില്ല.


കയ്യില്‍ പിടിച്ചിരുന്ന മാര്‍ട്ടിനി ഗ്ലാസ്സില്‍ നിന്ന്  ഒരു സിപ്പ് കൂടി എടുത്ത് ഊംബര്‍ട്ടോ സംഘത്തെ ശ്രദ്ധിച്ചു. സൂട്ടിട്ട കൊണ്സുലറ്റ് ഉദ്യോഗസ്ഥന്‍ സംഭവത്തിനു ശേഷം പല തവണ വന്നിട്ടുണ്ട്. തൊട്ടു പുറകില്‍, യുണിഫോര്മില്‍, കരി വീട്ടി നിറമുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക്‌ പുറകില്‍ ചന്ദന നിറവും കുറച്ചു കുംഭയും, നീണ്ട  തലയുമുള്ള ഒരു മദ്ധ്യ വയസ്ക്കന്‍. പിന്നെ കുറച്ചു സാധാരണ പോലീസുകാരും കോസ്റ്റ്‌ ഗാര്‍ഡില്‍ നിന്ന് ഒരു യു ണിഫോര്‍മിട്ട  ആപ്പീസറും
'തന്റെ  ഒരു ദിവസം കൂടി വെള്ളത്തില്‍ ' ഊംബര്‍ട്ടോ മനസ്സില്‍ പറഞ്ഞു. പിന്നെ ആ പ്രയോഗത്തിലെ 'ഐറണി' ആലോചിച്ചു  ചിരിച്ചു. കപ്പലും വെള്ളത്തില്‍. താനും സാമാന്യം  വെള്ളത്തില്‍. ഗ്ലാസ്സിലുള്ള ബാക്കി മാര്‍ട്ടിനി കൂടി തീര്‍ത്ത ശേഷം ബ്രിഡ്ജിലെ ഇടത്തു വശത്തെ വാതില്‍ തുറന്നു 'വാക്ക്‌ വേ' യില്‍ പ്രവേശിച്ചു. കോണി ഇറങ്ങി ഗാല്ലി കടന്നു  മെസ്സ് ഹാളിനു നേരെ നടന്നു.


ആദ്യം വിചാരിച്ചു സംഘത്തെ സ്വന്തം ക്യാബിനില്‍ സ്വീകരിക്കാം എന്ന്. പിന്നീട് തോന്നി ഒരു മൂന്നാം കിട രാജ്യത്തിലെ മൂന്നാം കിട പോലീസുകാരെ സര്‍വ്വാണിയില്‍ കൂടുതല്‍ എന്തെങ്കിലും ആയി കരുതുന്നത് റോമായിലെ പുരാതന കുടുംബത്തില്‍ പെട്ട തന്റെ അന്തസ്സിനു യോജിക്കുന്നതല്ല. No mixing with the plebs, the hoi polloi . എന്നാല്‍, മെസ്സ് ഹാളില്‍ തന്നെ ആവട്ടെ കഥകളി.  ഭക് ഷ്യ വിപ്ലവത്തിനു ശേഷം മേശ, പാത്രങ്ങള്‍ ഇത്യാദി കഴുകി വൃത്തിയാക്കാന്‍ രാം സംതിംഗ്, കിഷന്‍ സംതിംഗ് , കാന്‍ഷി സംതിംഗ് മാരെ കപ്പലില്‍ ജോലിക്ക് വെച്ചിട്ടുണ്ടല്ലോ.
മെസ്സില്‍ പ്രവേശിച്ചു ആദ്യം കണ്ട നാവികനെ വിളിച്ചു.
'സൈയ്‌ലര്‍!'
ഒരു ഇന്ത്യന്‍ നാവികന്‍ ഓടി വന്നു സല്യൂട്ട് അടിച്ചു. 'Aye, Aye Captain.' അക്ഷര വൈരികള്‍ വളരെ ക്കാലം പറഞ്ഞിരുന്നത് ' ജി ഹുസ്‌ൂര്‍, ജി സാബ്' എന്നൊക്കെ ആയിരുന്നു. പിന്നെ അവന്മാര്‍ കടലുകള്‍ കടന്നു സ്വയം 'ഭ്രഷ്ടന്‍'മാരായി. പ്രവാസികളായി. ആദ്യം തന്നെ ദരിദ്രവാസികള്‍ ആയിരുന്നത് കൊണ്ട് അതിന്നു വേണ്ടി പ്രതെയ്കം ബുദ്ധിമുട്ടേണ്ടി വന്നില്ല.
 മൂന്നാം തരക്കാരനോട് കല്‍പ്പിച്ചു: ' പുറത്തു, കോണി കയറി വരുന്ന ദരിദ്ര വാസികളെ ആട്ടി തെളിച്ചു മെസ്സ് ഹാളില്‍ കൊണ്ട് വാ'.
റാം സംതിംഗ് സലുട്ടടിച്ചു, ചെനക്കത്തൂര്‍ പൂരത്തിനു 'അയ്യയ്യോ' എന്ന് വിളിക്കുന്നത്‌ പോലെ 'അയ്‌, അയ്‌ സര്‍' പറഞ്ഞു  പുറത്തേക്ക് ഓടി. ഉമ്പര്‍ട്ടോ മേശയുടെ തലക്കല്‍ ഉള്ള കസേരയില്‍ ചെന്ന്  ഇരുന്നു. വെറുതെ ആലോചിച്ചു. ഈ ഒരു പുലിവാലില്‍ പെട്ടില്ലെങ്കില്‍ ഇപ്പോള്‍ താന്‍  കയ്റോവില്‍ ആയിരിക്കും. ഷിപ്പിംഗ് കമ്പനിയുടെ  നിയമന ഉത്തരവ്  പ്രകാരം 'എല്ലാ പോര്‍ട്ടിലും ഒരു പെണ്ണ്' നാവികര്‍ക്ക് അനുവദിച്ചിട്ടുണ്ട്. A girl in every port of call. നേരമ്പോക്ക് ആവാമായിരുന്നു. അല്ലെങ്കില്‍ ഒരു നൈല്‍ ബോട്ട് ക്രുസില്‍ ഏതെന്കിലും ഈജിപ്ഷ്യന്‍ സുന്ദരിയുടെ നാഭീ നൃത്തം നോക്കി ഇരിക്കാമായിരുന്നു.  കുഴപ്പങ്ങള്‍ ഒക്കെ ഉണ്ടാക്കിയ നാവികനെ മനസ്സില്‍ ശപിച്ചു. 'figlio di una mignotta' - ( തര്‍ജമ: പട്ടീ പുത്രന്‍  )


റാം സംതിംഗ് സംഘത്തെ ആനയിച്ചു മെസ്സ് ഹാളില്‍ പ്രവേശിച്ചു. 'കരി വീട്ടി' കൈ നീട്ടി മുന്നില്‍ വന്നു. എഴുനെല്‍ക്കാന്‍ തോന്നിയില്ല. കൈ കുലുക്കിയതുമില്ല.
'ഐ ആം പോലീസ്‌ കമ്മിഷണര്‍ വിന്‍സന്റ് ഫേണ്‍ ഐ.പി.എസ്‌' കരി വീട്ടി സ്വയം പരിചയപെടുത്തി. തൊട്ടു പുറകില്‍ നിന്നിരുന്ന മദ്ധ്യവയസ്കനെ ചൂണ്ടി  ' ഡി വൈ .എസ്പി ജാതവേദന്‍'. കോസ്റ്റ്‌ ഗാര്‍ഡ്‌ ഉദ്യോഗസ്ഥന്‍ ഒന്നും പറയാതെ  വെറുതെ ചിരിക്കുക മാത്രം ചെയ്തു.ആരും പരിചയപ്പെടുത്തിയതുമില്ല. മറ്റു പോലീസുകാര്‍ റാം സംതിങ്ങിനോടൊപ്പം ക്യാബിന്നു  പുറത്തു നിന്നു.
'ഉമ്പര്‍ട്ടോ '. റോമന്‍ സ്വയം പരിചയപ്പെടുത്തി.
'ഉമ്പര്‍ട്ടോ ഏകോ? ' സിവില്‍ സര്‍വീസ്‌ പരീക്ഷക്ക്‌ വേണ്ടി വെട്ടി വിഴുങ്ങിയ പൊതു വിജ്ഞാനം മുഴുവന്‍ മറന്നിട്ടില്ലാത്ത കരി വീട്ടി, ഐ.പി.എസ  ചോദിച്ചു.
'ഓര്‍സീനി'. ഉമ്പര്‍ട്ടോ പറഞ്ഞു. പിന്നെ ആവശ്യമില്ലെങ്കിലും കൂട്ടി ചേര്‍ത്തു.' ബോബോണി-ഓര്‍സിനി കുടുംബം പതിനൊന്നാം നൂറ്റാണ്ടു മുതല്‍ റോമിലെ പ്രഭുക്കളാണ് '
തന്റെ കുടുംബം ഒന്നാം നൂറ്റാണ്ടില്‍ തോമ്മാച്ചനോട് കൂടി വന്നതാണ് എന്ന് പറയണോ എന്ന് ആലോചിച്ചു വിന്‍സന്റ് ഫേണ്‍, ഐ. പി.എസ്‌. എന്നാല്‍ ഒരു ലത്തീന്‍ കത്തോലിക്കനായ താന്‍ അങ്ങിനെ പറയുന്നത് ഒരു ചരിത്രപരമായ ബ്ലണ്ടര്‍ ആയിരിക്കും. മാത്രമല്ല തോമാച്ചന്‍ സൈപ്രസ്സിലും, ക്രീറ്റിലും പോയി മാള്‍ട്ടയില്‍ വെച്ച് കൊലചെയ്യപ്പെട്ടു എന്നാണു റോമാക്കാര്‍ വിശ്വസിക്കുന്നത്. അത് കൊണ്ട് ഐ.പി.എസ. പറഞ്ഞു:
'ഓ റിയലീ.'
'ഇന്‍ ദി നെയിം ഓഫ് ദി റോസ്'  ഉമ്പര്‍ട്ടോ സത്യം ചെയ്തു.
ജാതവേദന്‍ ആകാശത്തില്‍ നോക്കി, കൈ വിരലുകളുടെ അറ്റങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ച്  പറഞ്ഞു. " മൂന്നു പോപ്പുമാരെയും, മുപ്പത്തിനാല് കര്‍ദിനാള്‍ മാരെയും നിരവധി കൂലി പട്ടാളക്കാരെയും സംഭാവന ചെയ്ത കുടുംബം."
ഉമ്പര്‍ട്ടോ പെട്ടെന്ന് ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു. ഉഗ്രനെ സൂക്ഷിച്ചു നോക്കി. കൂട്ട് പുരികത്തിന്നു കീഴിലുള്ള ആജ്ഞാ ശക്തി സ്പുരിക്കുന്ന കണ്ണുകളും, ചെവിയില്‍ എഴുന്നു നില്‍ക്കുന്ന രോമങ്ങളും, ഉയര്‍ന്ന നാസികയും, നീളമുള്ള മുഖവും ആദ്യമായി ശ്രദ്ധിച്ചു. മൂന്നാം കിട രാജ്യത്തിലെ ഒന്നാം കിട പൌരന്‍. എല്ലാ അംഗുലവും പ്രഭുത്വം.  ആ കണ്ണുകള്‍ക്ക്‌ പുറകില്‍ നിരന്നു കിടക്കുന്ന അയ്യായിരം കൊല്ലത്തെ  വംശാവലി ഒരു നിമിഷം കണ്ടു. പല പൂണോലുകള്‍ കണ്ടു. ഭാരദ്വാജനെ കണ്ടു.  അഗ്നി മീളെ പുരോഹിതനെ കണ്ടു.
ഉമ്പര്‍ട്ടോ എഴുനേറ്റു നിന്ന് ആദ്യം ചെയ്യാന്‍ വിസമ്മതിച്ച ഉപചാരങ്ങള്‍ ചെയ്തു. കൈ കുലുക്കി പറഞ്ഞു :
' വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ്‌ വാസ്‌ റിയലി അമിസ്സ്‌ ഓഫ് മി."
ആദ്യത്തെ നേട്ടം പിന്തുടര്‍ന്ന് കൊണ്ട് നമ്പൂതിരിപാട്  പറഞ്ഞു: ' അത് മാത്രമല്ല തന്റെ കുടുംബത്തിന്റെ സംഭാവന. ആംഗലേയ ശബ്ദാവലിക്ക് ഒരു വാക്ക്  കൂടി തന്നിട്ടുണ്ട് തന്റെ പോപ്പ് കാരണവന്മാര്‍. നെപോട്ടിസം."
ഉമ്പര്‍ട്ടോ മനസ്സില്‍ മന്ത്രിച്ചു : Oh! mio dio ( എന്റെ പടച്ചവനെ ) പിന്നെ സ്വന്തം തള്ളക്കു വിളിച്ചു 'മമ്മാ മിയാ.' ഒടുക്കം കുറ്റം ഏറ്റു പറഞ്ഞു മിയ കുല്‍പ, മിയ മാക്സിമ കുല്‍പ.

കാര്യങ്ങള്‍  തന്റെ കയ്യില്‍ നിന്നും വഴുതി പോകുന്നു എന്ന് കണ്ട ഐ.പി.എസ്, പയ്യന്‍ ഇടപെട്ടു.
' ഷിപ്പിന്റെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് വേണം'. 
ഉമ്പര്‍ട്ടോ ചോദിച്ചു: 'എന്തൊക്കെ  ഡീട്ടയില്സ് ആണ് വേണ്ടത്.'
കപ്പലിനെ കുറിച്ചുള്ള പരിമിത പരിജ്ഞാനത്തിന്റെ സ്റോക്ക് തീര്‍ന്ന ഐപിഎസ് നിസ്സഹായനായി ജാതവേദനെ നോക്കി. തിരുമേനി ശങ്കിച്ചില്ല:
'ക്ലാസ്സ്‌, ടൈപ്പ്, ഗ്രോസ് ടണ്ണ്ഐജ്‌, സ്പീഡ്‌, പൊസിഷന്‍, കാര്‍ഗോ. പിന്നെ  ഓണര്‍, മാസ്റര്‍, ചീഫ്‌ മെയ്‌റ്റ്, സെക്കണ്ട് മെയ്‌റ്റ്, ഓഫീസര്‍ ഓഫ് ദി വാച്ച്, തേര്‍ഡ് മെയ്‌റ്റ്, സ്രാങ്ക് എന്നിവരുടെ പേരുകള്‍. ലോഗ് ബുക്ക്‌, Marine Rescue Cordination Centre ന്നയച്ച റിപ്പോര്‍ട്ടിന്റെ കോപ്പി '.
ഐപിഎസ് പയ്യന്‍ ഉഗ്രനെ  അത്ഭുതത്തോട് കൂടി നോക്കി മലയാളത്തില്‍ മന്ത്രിച്ചു.' താന്‍ ഇതൊക്കെ എവിടുന്നാ മനസ്സിലാക്കിയത്'.
ജാതവേദന്‍: 'തിരോന്തരത്തു മുറ ജപത്തിന്നു പോയി ബോട്ടില്‍ മടങ്ങുമ്പോള്‍ ബോട്ടുകാരന്‍ പറഞ്ഞു തന്നതാ എമാന്നെ .'

പോക്കറ്റില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ് എടുത്തു തുറന്നു ആമുഖമായി  ഉമ്പര്‍ട്ടോ പറഞ്ഞു: ' ഈ അഭിമുഖത്തിനു ഞാന്‍  തയ്യാറെടുത്തിട്ടില്ല എന്ന്  പറഞ്ഞാല്‍ ശരിയായിരിക്കുകയില്ല. നടന്ന സംഭവത്തിനു ശേഷം ഈ കൂടികാഴ്ച ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.' ഒന്ന് നിര്‍ത്തി കപ്പിത്താന്‍ തുടര്‍ന്നു.
'മൈ ഷിപ്‌ ഈസ്‌ ആന്‍ ആഫ്രാമാക്സ് ടൈപ്പ് , എല്‍ആര്‍1 ക്ലാസ്സ്‌ ഓയില്‍ ടാങ്കര്‍ ഓണ്‍ ഇട്സ് വേ ഫ്രം കൊളംബോ ടു കൈറോ. DWT  ഈസ്‌ 58000MT. കപ്പല്‍ സിസിലിയില്‍ കോര്‍ലിയോണി കുടുംബത്തിന്റെ പേരിലാണ് റെജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റ്‌ സൈയില്സ് അണ്ടര്‍ ദി ഇറ്റാലിയന്‍ ഫ്ലാഗ്. ദി നെയിം ഓഫ് ദി ഷിപ്‌ ഈസ്‌ 'കോസ നോസ്ട്ര' ആന്‍ഡ്‌ വാസ്‌ കംമിഷണ്ട് ഇന്‍ 2008.
കരിവീട്ടി ഐപിഎസ്സ ചാടി ഇടപെട്ടു. 'കോര്‍ലിയോണി' കുടുംബം മാഫിയയില്‍ പെട്ടതാണ്. അത് മാത്രം മതി എനിക്ക് ഈ കപ്പല്‍ പിടിച്ചെടുക്കാന്‍.'
ജാതവേദനെ ദയനീയമായി ഒന്ന് നോക്കി ഒരു കൊച്ചു കുട്ടിയോടെന്നപോലെ ഐപിഎസ്സ പയ്യനോട്  ഉമ്പര്‍ട്ടോ പറഞ്ഞു: 'കോര്‍ലിയോണി' ഫാമിലി ഈസ്‌ ഫുള്ളി ലെജിറ്റ്‌ നൌവ്. അവരിപ്പോള്‍ ഇന്റര്‍പോള്‍ ലിസ്റ്റിലൊന്നും ഇല്ല.'
കോസ്റ്റ്‌ ഗാര്‍ഡ്‌ ആദ്യമായി വായ തുറന്നു. മുത്തുകള്‍ ഒന്നും വീണില്ല. ചില വാക്കുകള്‍ നിലത്ത് വീണു വക്ക് പൊട്ടി. ജാതവേദന്‍ അത് ഇപ്രകാരം ഡീകോഡ് ചെയ്തു. ' ഞങ്ങള്‍ കോസ നോസ്ട്രയെ തടുത്തു നിര്‍ത്തി കരയില്‍ അടുപ്പിക്കുകയായിരുന്നു.'.
ഉമ്പര്‍ട്ടോ പറഞ്ഞു: 'അതില്‍ യാതൊരു സത്യവും ഇല്ല. കപ്പല്‍ കരയില്‍ അടുപ്പിക്കാന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ഞങ്ങളുടെ ഗണ്‍ ബോട്ട് ICGS Sonia എന്തിന്നും തയ്യാറായി നില്‍പ്പുണ്ടായിരുന്നു.മാത്രമല്ല ഞങ്ങളുടെ വിമാനം ICG DO420 മുകളില്‍ വട്ടം ചുറ്റുന്നുണ്ടായിരുന്നു.' 
തിരുമേനി മെല്ലെ ചോദിച്ചു: 'അവര്‍ നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌: ഔവര്‍ ഗണ്‍സ് വുഡ്‌ ഹാവ് ഒപ്പെന്‍ട് ഫയര്‍,'
തിരുമേനി: ' ഇറ്റലി നാറ്റോ സഖ്യത്തില്‍ പെടുമെന്ന് തനിക്കു  അറിയുമോ? നാറ്റോ ട്രീറ്റി പ്രകാരം ട്രോപിക്‌ ഓഫ് കാന്‍സറിന്നു മുകളിലായി  സഞ്ചരിക്കുന്ന സഖ്യ രാജ്യങ്ങളുടെ    കപ്പലുകളും 'ടെറിട്ടറി' എന്ന നിര്‍വചനത്തില്‍ പെടുമെന്ന് അറിയുമോ? അവയെ ആക്രമിച്ചാല്‍ എല്ലാ നാറ്റോ രാജ്യങ്ങളും പ്രത്യാക്രമണത്തില്‍ പങ്കെടുക്കണമെന്ന് അറിയാമോ? അല്ലെങ്കില്‍, ഈ കപ്പലിലെ ഓയില്‍ മുഴുവന്‍ അറബിക്കടലില്‍ വീണാലുള്ള ദുരന്തത്തെ കുറിച്ച് ഊഹിക്കാന്‍ പറ്റുമോ?'
കോസ്റ്റ്‌ ഗാര്‍ഡ്‌ ചാണകത്തില്‍ ചവുട്ടിയ പോലെ അങ്ങും ഇങ്ങും നോക്കി. തിരുമേനി 'ഗോവധം' മതിയാക്കി  കസേരയില്‍ ഒന്ന് ചാഞ്ഞിരുന്നു. 
ഈ സംവാദം മലയാളത്തില്‍ ആയതിനാല്‍ ഉമ്പര്‍ട്ടോവിനു സംഗതി മുഴുവന്‍  മനസ്സിലായില്ല. എന്തോ ഒരു 'സ്ടില്ലെട്ടോ' പ്രയോഗമാണെന്നു മാത്രം മനസ്സിലായി. 
അദ്ദേഹം തുടര്‍ന്നു :  നാല്‍പ്പതിനായിരത്തോളം ലിറ്റര്‍ ക്രൂഡ് ഓയില്‍ കപ്പലിന്റെ ഹോള്‍ഡില്‍ ഉണ്ട്.
ജാതവേദന്‍ ചോദിച്ചു: 'സിന്ജോരെ ഉമ്പര്‍ട്ടോ മത്സ്യ ബന്ധന  ബോട്ടില്‍ ഇടിച്ചപ്പോള്‍ കപ്പലിന്റെ പൊസിഷന്‍ എന്തായിരുന്നു.
ഉമ്പര്‍ട്ടോ: Lat 6.45757523*/ 95.30642*
ജാതവേദന്‍: ഐ പ്രസ്‌യൂം   ദിസ്‌ ഈസ്‌ ദി സാറ്റലൈറ്റ് പൊസിഷന്‍. ഇത് നിങ്ങള്‍ MRCC യെ അറിയിച്ചിരുന്നുവോ?
ഉമ്പര്‍ട്ടോ: റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കുറച്ചു വൈകി.
ജാതവേദന്‍: 'ടെറിട്ടോരിയല്‍ വാട്ടെര്സിന്നു പുറത്തായിരുന്നു സംഭവം നടക്കുമ്പോള്‍ താങ്കളുടെ കപ്പല്‍ എന്നായിരിക്കും താങ്കളുടെ പാട്ടിന്റെ രാഗം, ബര്‍ഡന്‍ ഓഫ് യുവര്‍ സോങ്ങ്.'
ഉമ്പര്‍ട്ടോ ഒന്നും പറഞ്ഞില്ല.
ഡി.വൈ.എസ്പി.തിരുമേനി ഐപിഎസ്സിനോട് പറഞ്ഞു: 'ഹെഡ് കോണ്‍സ്റബില്‍ കുട്ടന്‍ പിള്ളൈ  ആന്‍ഡ്‌ ദി ചീഫ്‌ മെയ്‌ററ് ഓഫ് ദി ഷിപ്പ്‌  കാന്‍ സിറ്റ് ഡൌണ്‍ ആന്‍ഡ്‌ പ്രിപേയര്‍ ദി മഹസ്സര്‍. യു കാന്‍  ഗോ ബാക്ക് ടു ദി ഷോര്‍. ഐ വില്‍ ടൈ അപ്പ്‌ ഓള്‍ ലൂസ് ഏന്‍ഡ്സ് ഹിയര്‍.'
താന്‍ അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സിവില്‍ സര്‍പ്പന്റ്സിന്റെ മാര്‍ക്കറ്റ് നിലവാരം ഇടിയുകയാണെന്നു മനസ്സിലാക്കിയ ഐപിഎസ് പയ്യന്‍  ഉത്സാഹത്തോടെ സമ്മതിച്ചു. എന്നിട്ട് പറഞ്ഞു: നമ്മള്‍ ഡിസ്കസ് ചെയ്ത പോലെ മുന്നോട്ടു പോകുക ' ഒരു ചര്‍ച്ചയും മുന്‍പ്  നടന്നിട്ടില്ലാത്തത് കൊണ്ട് ജാതവേദനും അത് സമ്മതമായിരുന്നു.
ഇപ്രാവശ്യം ഉമ്പര്‍ട്ടോ ഐപിഎസ്സുമായി കൈ കുലുക്കി. കോസ്റ്റ്‌ ഗാര്‍ഡിനെയും, കൊണ്സളിനെയും യാത്രയാക്കി തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു: ' താങ്കള്‍ക്കു വിരോധമില്ലെന്കില്‍ ബാക്കി ചര്‍ച്ച എന്റെ കാബിനില്‍ വെച്ചാവാം.'
ബ്രിഡ്ജില്‍, പൈലറ്റ് റൂമിന്നു നേരെ താഴെ, ഇടത്ത് വശത്തുള്ള കാപ്റ്റ്‌ന്റെ കാബിനിലേക്ക് റോമാ പ്രഭുവും ആര്യ പുത്രനും പിന്‍ വാങ്ങി.
കാബിന്‍ അധികം വലിപ്പം ഒന്നുമില്ല. ഒരു കട്ടിലിനു പുറമേ ഒരു എഴ്ത്തു മേശ, ഒരു ഫ്രിഡ്ജ്, ഒരു വാള്‍ഷെല്‍ഫ്‌, രണ്ടു മൂന്നു കസേരകള്‍. കഴിഞ്ഞു. എയര്‍ കണ്ടിഷണ്ട് ആണ് എന്നൊരു സമാധാനം.


ഉമ്പര്‍ട്ടോ ആമുഖമായി പറഞ്ഞു: ലെറ്റ്‌ ദി പ്ലെബ്സ് ഹാന്‍ഡില്‍ ആള്‍ ദി പേപ്പര്‍ വര്‍ക്ക്‌. വാട്ട്‌ ഈസ്‌ യുവര്‍ ഫേവറിററ് പോയ്സന്‍'.
(പേപ്പര്‍ തീറ്റ പേപ്പര്‍ പുലികളായ സര്‍വാണികള്‍ നടത്തട്ടെ. നമുക്കെന്തെങ്കിലും മോന്താം)
തിരുമേനി റോമന്റെ കണ്ണില്‍ നോക്കി പറഞ്ഞു: 'ഒരു കാര്യം താങ്കള്‍ മനസ്സിലാക്കണം. വിഷം കഴിച്ച ശേഷവും സംഗതികള്‍ ഒന്നും മാറുന്നില്ല. കപ്പല്‍ വിട്ടു കിട്ടാന്‍ താമസം വന്നേക്കും. താങ്കളുടെ 'ഓഫീസര്‍ ഓഫ് ദി വാച്ച് ' അറ്റസ്റ്റ് ചെയ്യപ്പെട്ടെക്കും. നല്ല ഒരു  തുക നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.'
ഉമ്പര്‍ട്ടോ ചുമലുകള്‍ കുലുക്കി പറഞ്ഞു:   ബട്ട്‌ ദാറ്റ്‌ ഈസ്‌ അണ്ടര്‍സ്ടൂട് സിന്ജോരെ.  'കേ സരാ സരാ.' (വരാന്‍ ഉള്ളത് വഴീല്‍ തങ്ങൂലാ) കപ്പല്‍ വിട്ടു തരേണ്ടത് ആരാണ്?
ജാതവേദന്‍: 'കോടതി ഉത്തരവായാല്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാനാണ് ആ സാഹസം ചെയ്യേണ്ടത്. ഒരു സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്‍'.
ഉമ്പര്‍ട്ടോ: 'ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌? ഐസിഎസ്?'
ജാതവേദന്‍: 'വരിയുടച്ച കാളയാണ് കാസ്ട്രേറ്റഡ് ബുള്‍. വെറും  ഐ എഎസ്.'


ചതുരംഗ കളിയിലെ അപ്പോഴത്തെ പൊസിഷന്‍ അര്‍ത്ഥ ശങ്കയില്ലാതെ മനസ്സിലാക്കിയ പട്രീഷ്യന്‍സ് അടുത്ത കരുവിനെ ഉന്തി നീക്കി. തിരുമേനി പറഞ്ഞു: പാരീസില്‍ ഞാനും ഓസ്കാര്‍ വൈല്‍ഡും കഴിച്ചിരുന്നത് 'പച്ച മാലാഖ' എന്ന് വിളിപ്പേരുള്ള ആബ്സിന്ത് ആണ്. റോമില്‍ പോയാല്‍ റോമാക്കാരന്‍ ആവണമല്ലോ. സൊ ഗിവ് മി എ മാര്‍ട്ടിനി വിത്ത്‌ ലീമോണ്‍ചെല്ലോ ആന്‍ഡ്‌ ലൈംറിന്‍ഡ്.'
ഉമ്പര്‍ട്ടോ: 'എക്സല്ലന്റ്റ്‌ ചോയ്സ് ജാടവേടന്‍.'


ഐസ് ഇട്ട് കുലുക്കിയ വോഡ്ക്കയും, ലീമോണ്‍ചെല്ലോയും നിറച്ച മാര്‍ട്ടിനി ഗ്ലാസ്സ് കയ്യിലെടുത്തു ഉമ്പര്‍ട്ടോ പറഞ്ഞു: 'ഞങ്ങള്‍ ഇറ്റലിക്കാര്‍ ടോസ്റ്റ് ചെയ്യുന്നത് 'Salute' എന്നാണു.താങ്കളുടെ ആരോഗ്യത്തിനു എന്നാണു അതിന്നു അര്‍ഥം. താങ്കള്‍ എങ്ങിനെയാണ് ടോസ്റ്റ് ചെയ്യുക.'


ബ്രഹ്മാവിന്റെ മാനസ പുത്രന്‍ മുഖത്ത് ഒരു ഭാവഭേദമില്ലാതെ പറഞ്ഞു: 'വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് മാര്‍ട്ടിനി കഴിക്കുമ്പോള്‍ 'മാര്‍ട്ടീനം ബ്രഹ്മ:' എന്ന മന്ത്രം ചൊല്ലണമെന്നാണ്. 'മാര്‍ട്ടിനി ഈസ്‌ ദി അള്‍ട്ടിമെയ്‌റ്റ്' എന്ന് അര്‍ത്ഥം .


ഭൂമിദേവിക്ക് ദാഹം തീര്‍ക്കാന്‍ ഒരിറ്റു ജലം നല്‍കി മഹാ ബ്രാഹ്മണന്‍ വാരുണീസേവ തുടങ്ങി.

Monday, June 4, 2012

'thus indeed, in this tradition’

 'പുളിക്കൊമ്പത്തെ  പോതി'  എന്ന കെ.പി.നിര്‍മ്മല്കുമാറിന്റെ കഥ/ലേഖനം ആണ് ഈ പോസ്റ്റിങ്ങിന്നു ആധാരം. മാതൃഭൂമി ആഴ്ചപതിപ്പ് (പുസ്തകം 90 ലക്കം 11) ഒരു പത്ര പ്രവര്‍ത്തകനുമായുള്ള അഭിമുഖം എന്ന പോലെ  മെനെഞ്ഞെടുത്ത ആ കഥ, രവിയുടെ ചിറ്റമ്മയെയും,ഇതിഹാസത്തില്‍, ഒരു 'പാസ്സിംഗ്' പരമാര്‍ശ്വത്തിലൂടെ മാത്രമായി    അനുസ്മരിക്കുന്ന അവരുടെ ഇരട്ട മക്കളെയും, പദ്മയേയും, ഒരു പുതിയ ദൃഷ്ടി കോണിലൂടെ നോക്കി കാണുവാനുള്ള ശ്രമമാണ്. വിജയന്‍റെ മൌനങ്ങളും, ഇതിഹാസത്തിലെ 'പൊരൂത്തമില്ലായ്മ'കളും, 'പിശകുകളും'  ഒരു പുനര്‍വായനക്ക് കളമൊരുക്കുകയാണ്. ആ ദൌത്യം എഴുത്തുകാരന്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ട്.


'പുളിക്കൊമ്പത്തെ  പോതി' മാതൃഭൂമിയില്‍ വരുന്നതിനു മുന്‍പ് തന്നെ, മുഖ പുസ്തകത്തില്‍ (Face Book) ശ്രീ നിര്‍മല്‍കുമാര്‍ ഈ  വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നു. ഇതിഹാസം ആദ്യമായി വായിച്ച കാലത്ത് തന്നെ ,അന്നു നൂതനവും, വിപ്ലവാത്മകവുമായ സാഹിത്യാഭിരുചികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു വളരെ ശ്രദ്ധയോടു കൂടി ശ്രീ വിജയന്‍ സൃഷ്ടിച്ചതാണ് ആ നോവല്‍ എന്ന് തോന്നിയിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം  പരന്ന വായന നിഷേധിച്ചിട്ടുണ്ടെങ്കിലും, Kierkagaard, Freud, Kafka, Camus എന്നിവര്‍ ഉദ്ഘോഷിച്ചിരുന്ന  അസ്തിത്വ വാദം, അരക്ഷിതത്വം, ഗര്‍ഭ പാത്രത്തിലെക്കുള്ള തിരിച്ചു പോക്ക് , പാപഭാരം  തുടങ്ങിയ സങ്കേതങ്ങളുടെ ശ്രദ്ധാ പൂര്‍വമായ ഉപയോഗം ഇതിഹാസത്തില്‍ കാണാന്‍ സാധിക്കും.      
ഈ ചര്‍ച്ചകള്‍ ഖസാക്കിലേക്ക് ഒന്ന് തിരിച്ചു പോകാനുള്ള 'ജിജ്ഞാസ' എന്നിലും  ഉണര്‍ത്തി. നാല്‍പ്പതില്‍ പരം കൊല്ലങ്ങള്‍ക്ക് ശേഷം ഖസ്സാക്കിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? ഇതിഹാസം ആദ്യമായി വായിച്ചപ്പോള്‍ തോന്നിയ ആവേശവും പുതുമയും ഒരിക്കല്‍ കൂടി അനുഭവിക്കുക സാദ്ധ്യമാണോ? കാലം മനസ്സിന്നും, ബുദ്ധിക്കും കനിഞ്ഞ് ഏല്‍പ്പിച്ച പ്രഹരങ്ങളെയും  വൃണങ്ങളെയും അതിജീവിച്ചും അവഗണിച്ചും,    ലഭിച്ച അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ,അന്നത്തെ രവിയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എത്രത്തോളം വിജയിക്കും? 
ഇതിഹാസകാരന്‍ ഖസാക്കിന്റെ കഥ വായനക്കാരെ ആദ്യമായി ചൊല്ലി കേള്‍പ്പിച്ച കാലത്തിന്റെ മുഖ മുദ്രകള്‍ എന്തായിരുന്നു എന്ന് ഒര്മിചെടുക്കണം. ഇന്നത്തെ കാഴ്ചപ്പാടുകള്‍ വെച്ച് അറുപതുകളില്‍ രചിക്കപ്പെട്ട ഒരു കൃതിയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ശരിയായിരിക്കില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഇതിഹാസം ഒരു പരമ്പരയായി വന്ന കാലത്ത് അരങ്ങു വാണിരുന്നത് എം.പി. നാരായണ പിള്ള, കാക്കനാടന്‍ തുടങ്ങിയ 'ആധുനികന്‍' മാര്‍ ആയിരുന്നു.  സോറന്‍ കീര്‍ക്കഗാര്ദ്‌, കാമു, കാഫ്ക, സാര്‍ത്ര്, ഫ്രോയ്ഡ് (ഇംഗ്ലിഷ് സ്പെല്ലിംഗ് അനുസരിച്ചാണ് ഈ പേരുകള്‍ എഴുതിയിരിക്കുന്നത്. ശരിയായ ഉച്ചാരണം വ്യത്യസ്തമായിരിക്കാം)  തുടങ്ങിയ വിശ്രുത എഴുത്തുകാര്‍ ഉപയോഗിച്ചിരുന്ന അസ്തിത്വ വാദം, അന്യതാ ബോധം, അരക്ഷിതത്വം തുടങ്ങിയ സങ്കേതങ്ങള്‍ മലയാള എഴുത്തുകാരുടെ ഭാവുകത്തില്‍ അമിതമായ സ്വാധീനം ചെലുത്തി തുടങ്ങിയ കാലം. അന്നത്തെ കേരള സമൂഹവും അത്തരം ചിന്തകളെ സ്വീകരിക്കുവാന്‍ സന്നദ്ധമായ ഒരു മാനസിക അവസ്ഥയിലുമായിരുന്നു. തൊഴിലില്ലയ്മയും, 'ചെ' യും, വിപ്ലവവും ഒക്കെ ലക്ഷ്യ ബോധമില്ലാത്ത ഒരു യുവതയെ ആകര്‍ഷിച്ചിരുന്ന ഒരു കാലം. ഇതിഹാസം പോലുള്ള ഒരു പുസ്തകത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഒരു യുവ വായനാസമൂഹത്തിന്നിടയിലെക്കാണ് രവിയും, ഖസ്സാക്കും പിറന്നു വീണത്‌.  കുറ്റ ബോധം, ഒറ്റപ്പെടല്‍, അരക്ഷിതാവസ്ഥ ,  ലൈംഗിക അരാജകത്വം, കൂടെ കൂടെ പ്രത്യക്ഷപ്പെടുന്ന ചില   മോടിഫ്സ് (motifs) ഇവയുടെ വെളിച്ചത്തില്‍ , കഥാ സന്ദര്‍ഭങ്ങളെയോ  സങ്കേതങ്ങളോ ഒരു പുനര്‍ വായനക്ക്  വിധേയമാക്കാതെ തന്നെ , വിജയമൌനങ്ങളെ വാചലമാക്കാതെ തന്നെ,ഇതിഹാസത്തെ ഒന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും എന്ന് തോന്നുന്നു.
ഈ അന്വേഷണത്തിന്റെ തുടക്കം Guilt (കുറ്റബോധം, പാപഭാരം) ല്‍ നിന്ന് തന്നെ ആയിരിക്കണം. രവിയുടെ പലായനത്തിന്നും തുടര്‍ന്ന്  ഒരു പ്രളയ രാത്രിയില്‍ വിജനമായ ഖസാക്കിലെ ബസ്‌ സ്ടാണ്ടില്‍ ഒടുങ്ങി തീരുന്ന ജീവിതത്തിന്നും കാരണം രവി അബോധ മനസ്സിലും ബോധമനസ്സിലും കൊണ്ട് നടന്ന ഈ പാപഭാരം തന്നെയാണല്ലോ.

"guilt is an affective state in which one experiences conflict at having done something that one believes one should not have done (or conversely, having not done something one believes one should have done). It gives rise to a feeling which does not go away easily, driven by 'conscience'. Sigmund Freud described this as the result of a struggle between the ego and the superego ..........."the obstacle of an unconscious sense of guilt...as the most powerful of all obstacles to recovery."
"Guilt can sometimes be remedied by: punishment (a common action and advised or required in many legal and moral codes); forgiveness (as in transformative justice); making amends (see reparation (legal) or acts of reparation), or 'restitution...an important step in finding freedom from real guilt'; or by sincere  remorse  Guilt can also be remedied through intellectualisation or cognition (the understanding that the source of the guilty feelings was illogical or irrelevant). Helping other people can also help relieve guilt feelings: 'thus guilty people are often helpful people...helping, like receiving an external reward, seemed to get people feeling better " ..........................
"Finally, although the research has not been done, guilt (like many other emotions) can sometimes wear out and be forgotten in the passage of time."
വിജയന്‍ കുറ്റബോധത്തിന്റെ ഈ വിവിധ ഘട്ടങ്ങള്‍ രവിയുടെ പാത്ര സൃഷ്ടിയില്‍ വ്യക്തമായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിറ്റമ്മയുമായുള്ള നിഷിദ്ധ വേഴ്ചയും , തന്മൂലം രോഗിയും അവശനുമായ അച്ഛനോട് കാണിച്ച വഞ്ചനയുമാണല്ലോ  രവിയുടെ പലായനത്തിന്നും പില്‍ക്കാല അരാജക ജീവിതത്തിന്നും പ്രധാന പ്രത്യക്ഷ  കാരണങ്ങള്‍. ചിറ്റമ്മയുമായുള്ള വേഴ്ച രവിയുടെ  മനസ്സില്‍ ഒരു പാപ ബോധം   ഉളവാക്കിയിട്ടുന്ടെന്കില്‍  കൂടി അത് അയാള്‍ അംഗീകരിക്കാതെ വളരെക്കാലം അബോധ മനസ്സിലേക്ക് അടിച്ചമര്ത്തിയതായാണ്  കഥാകൃത്ത് കാണിച്ചിരിക്കുന്നത്. 
'ചിറ്റമ്മ കരയാണോ?' ചോദിക്കുന്നു.
തന്റെ ചുമലില്‍ ചുണ്ടാമര്‍ത്തിക്കൊണ്ട് അവര്‍ കരയുന്നു. അവര്‍ പറയുന്നു. 'എനിക്ക് എന്തോ ഒരു വല്ലായ്മ'
പാപം അല്ലെ'
ഈശ്വരാ'
നേരിയ പട്ടുരോമങ്ങള്‍ കുരുത്ത അവരുടെ മേല്ച്ചുണ്ടുകളില്‍ ചുണ്ടുകള്‍ അമര്‍ത്തുന്നു. 
എനിക്കൊന്നും തോന്നണില്ലഖേദത്തോടെ   അവരോടു പറയുന്നു.'
പാപം ചെയ്തതായി രവി സ്വയം അന്ഗീകരിക്കുന്നതെയില്ല. പക്ഷെ, അംഗീകരിച്ചാലും ഇല്ലെങ്കിലും കുറ്റബോധം അബോധ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. 

'......കാപ്പി ചെടികള്‍ക്കിടയിലൂടെ നടന്നതോര്‍ക്കുന്നുഎന്നിട്ടും ആ ഒര്മകളിലോന്നും തന്നെ വേദന
കലരുന്നില്ല' ( അദ്ധ്യായം വിളയാട്ടം
ഈ ഒരു തിരസ്കാരം രവിയുടെ നില ന്ല്പ്പിന്നു തന്നെ ആവശ്യമായിരുന്നു. ഈ അവിഹിത വേഴ്ച ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു എന്നാണ് തോന്നുന്നത്  'പുളിക്കൊമ്പത്തെ പോതി'യില്‍  ശ്രീ. നിര്‍മല്‍കുമാര്‍ ഭാവന ചെയ്ത പോലെ വര്‍ഷങ്ങള്‍ നീണ്ട ഒരു ബന്ധം ആയിരുന്നില്ല അത്.
'അകലെ കിടന്ന മഞ്ഞപുല്തട്ടുകളിലേക്ക് നോക്കിയ കിടപ്പറയുണ്ട്.. അവിടെയാണ് താന്‍ ചിറ്റമ്മയെ അറിഞ്ഞത്. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞ വേനല്‍ പൂട്ടലില്‍ ആയിരുന്നു അത്. അത് കഴിഞ്ഞിട്ടിപ്പോള്‍ പത്തോളം കൊല്ലങ്ങളായി.' ( അധ്യായം: അച്ഛന്‍)
'മകനെ, നീ അച്ഛനെ, ഇപ്പോള്‍ കണ്ടാല്‍ അറിയില്ല. എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതി പോകുന്നത്. '

'അച്ഛന്‍ എന്നെ പ്രതീക്ഷിക്കരുത് . ...ആ ഓര്‍മകളില്‍ നിന്നു എന്നെയും അച്ഛനെയും വിടര്‍ത്താനാണ് ഞാന്‍ ആ വീട്ടില്‍ വരാതിരിക്കുന്നത് . ആ ഓര്‍മയില്‍ നിന്നും എന്നില്‍ നിന്നും അകലാന്‍ ഒരു അവധൂതനെപ്പോലെ ഞാന്‍ നടണ്‌ു നടന്നു പോകുന്നു. '(ശ്രാദ്ധം)
ചിറ്റമ്മയെ ' ആദ്യമായി' അറിഞ്ഞത് എന്നല്ല പറയുന്നത്; അറിഞ്ഞത് എന്ന് മാത്രമാണ് പറയുന്നത് . രവി വീട് വിട്ടറങ്ങിയ ശേഷം അച്ഛനുമായുള്ള ബന്ധം കേവലം എഴ്ത്തുകുത്തില്‍ മാത്രമായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി പ്പോയ ദിവസം മുതല്‍ ആ ബന്ധവും അവസാനിച്ചു.
 പാപബോധം അയാളില്‍ വളര്ന്നുകൊണ്ടെ ഇരുന്നു. ഈ പാപബോധത്തിന്റെ വളര്‍ച്ചക്ക് ചിറ്റമ്മയുമായി നിരന്തര ബന്ധം ആവശ്യമില്ല. മാത്രമല്ല അത്തരം തുടരുന്ന ബന്ധം പാപഭാരത്തിന്‍റെ ഊക്ക് കുറക്കാനെ സാധ്യതയുള്ളൂ.
'വീണ്ടും ചോദിച്ചു പോകുകയാണ്. ചോദ്യം അപാരമായ ഉത്തരത്തിന്റെ സന്നിധിയില്‍  രവിയെ എത്തിച്ചു.അറ്റമില്ലാത്ത കരിമ്പനക്കാട് പോലെ ഉദിക്കാത്തതും അസ്തമിക്കാത്തതുമായ സന്ധ്യ പോലെ , പടര്‍ന്ന തന്റെ പാപത്തില്‍ നൊടിനേരം അയാള്‍ ആബദ്ധനായി.തൂണിലും, തുരുമ്പിലും കാവല്‍ നിന്ന ഈശ്വരന്മാര്‍ അതിന്റെ ധന്യതയുടെ സാക്ഷികളായി .'(പൂവിന്റെ മണം)

മഹാ പാപം ചെയ്തു എന്ന പൂര്‍ണമായ തിരിച്ചറിവ് , കുറ്റബോധം അയാളില്‍ അവഗണിക്കാന്‍ പറ്റാത്ത വിധം പ്രതിഷ്ടിതമാകുന്നത്   പദ്മയുടെ രണ്ടാം വരവോടുകൂടിയാണ്. 
'രവി’ അവള്‍ ചോദിച്ചു, ‘രവി ആരില്‍ നിന്നാണ്  ഒഴി ഞോടാന്‍ ശ്രമിക്കുന്നത്’
'ആ പൊരുളിലേക്ക് നോക്കി കൊണ്ട് രവി  നിന്നു. നോക്കി നോക്കി കണ്ണ് കടഞ്ഞു. കണ്‍ തടം ചുവന്നു. മുഖം അഴിഞ്ഞുലയണം പ്രാപിച്ചു." (വഴിയമ്പലം) 
പിന്നീട് അയാള്‍ക്കൊരു നില നില്പ്പില്ല. സര്‍വ സംഹാരിയായ പ്രളയകാലം വന്നു കഴിഞ്ഞു.
"ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുളള ഒരു  തരം പരല്‍ മീനുണ്ട് ചെതലിയുടെ കാട്ടു ചോലയില്‍ കല്പ്പടവിന്റെ അഗാധമായ വിള്ളല്കളില്‍ അവന്‍ ഉറങ്ങി കിടന്നു. കാലം ചെല്ലുമ്പോള്‍ ഒരിക്കല്‍ അവന്‍ തോട്ടിലേക്ക് തുഴഞ്ഞു വന്നു. തീമഴ പെയ്യുംപോഴാണെത്രേ അവന്‍ വരുക."
അന്ന് രാത്രി കൊടുംകാറ്റ്  വീശി" (കഥാന്തരം)
രവിയുടെ അബോധ മനസ്സിലെ ഏതോ വിള്ളലുകളില്‍  അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന, നെറ്റിയില്‍ ചുവന്ന പൊട്ടും  സിന്ദൂരക്കുറിയുള്ള പാപബോധം ബോധമണ്ഡലത്തിലേക്ക് തുഴഞ്ഞു വരുന്നു .അതോട് കൂടി അവന്നു അവസാനത്തെ വഴിയമ്പലം കൂടി നഷ്ടപ്പെട്ടു. പോകുന്നു.
ഇതിന്നിടക്കുള്ള കാലത്തില്‍, സ്വയം ശിക്ഷ (punishment), മാപ്പ് ചോദിക്കല്‍ (seeking forgiveness), പ്രായശ്ചിത്തം (acts of reparation), ബൌദ്ധിക ന്യായീകരണം (intellecualisation) എന്നിങ്ങനെയുള്ള എല്ലാ അവസ്തകളിലൂടെയും രവി കടന്നു പോകുന്നുണ്ട്.  ചിറ്റമ്മയുമായി ബന്ധപ്പെട്ട ആ രാത്രി തന്നെ മയങ്ങി കിടക്കുന്ന അച്ഛന്റെ കാല്‍ പിടിച്ചു മൌനമായ മാപ്പപേക്ഷ, ലൈബ്രറിയില്‍ നിന്ന് ആസ്ട്രോ ഫിസിക്സ്, ഉപനിഷത്തുക്കള്‍ വായിച്ചു അതി വിശാലമായ ഈ ലോകത്തില്‍ മനുഷ്യന്റെ നിസ്സാരതയെ അടിവരയിട്ടു ചെയ്തു പോയ പാപത്തിനു ഒരു ബൌദ്ധിക ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാട്, നീണ്ട അലച്ചിലും കുഷ്ഠ രോഗികള്ക്കിടയിലും മറ്റും ജീവിച്ചുള്ള സ്വയം പീഡനം, റ്റെറാഡാക്ടിലുകളെ അന്സ്മരിപ്പിക്കുന്ന കാക്കകളും, നരകപടം പ്രദര്‍ശിപ്പിച്ച, ജുറാസ്സിക്‌ കാലഘട്ടത്തില്‍ നിന്നും വളരെയോന്നുപുരോഗമിക്കാത്ത, 'വേവട പിടിച്ച നരക പടം' എതിരേല്‍ക്കുന്ന ഖസ്സാക്‌ എന്ന purgatory,  ഖസ്സാക്കിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും, അള്ള പിച്ച മൊയിലിയാരോട് കാണിക്കുന്ന അനുകമ്പ തുടങ്ങിയ ചെറിയ ചെറിയ നല്ല കാര്യങ്ങളിലൂടെ പാപ മോചനത്തിന്നുള്ള വൃഥാ ശ്രമം;    എല്ലാം തിരക്കഥക്കനുസരിച്ചു തന്നെ പുരോഗമിക്കുന്നു. 

പദ്മയോടു ഒരു കുമ്പസാരം (Confession) നടക്കുന്നില്ല. അത് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന രവിയുടെ മരണം സംഭവിക്കുമായിരുന്നില്ല.  " guilt (like many other emotions) can sometimes wear out and be forgotten in the passage of time' ഇതും  രവിയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. രവി  amoral ആയിരുന്നുവെങ്കില്‍ ഇങ്ങിനെ  ഒരു പ്രതിസന്ധി നേരിടില്ലായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു സൈറ്റില്‍ ഒരു ചോദ്യവും അതിന്നു പലരും കൊടുത്ത ഉത്തരങ്ങളും കാണുകയുണ്ടായി. ചോദ്യകര്‍ത്താവ്, രവിയെ പോലെ, ചിറ്റമ്മയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരാളായിരുന്നു. അങ്ങിനെയുള്ള ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ചായിരുന്നു ചോദ്യം. അതിന്നു ഒരു ഉത്തരം ഇങ്ങിനെയായിരുന്നു. 
" If she is hot, why not?'
ഇതൊരു പാശ്ചാത്യന്റെ പ്രതികരണമാണ്.രവിക്കും അത്ത രമൊരു മാനസിക ഘടനയായിരുന്നെന്കില്‍ ആ പലായനമോ, നിരര്‍ഥകമായ അലച്ചിലുകളോ സംഭവിക്കുമായിരുന്നില്ല.
ചിറ്റമ്മയുടെ ആഗമനത്തിന്നു മുന്‍പ്, മൂന്നു വയസ്സുകാരനായ രവിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു അച്ഛന്‍. ഉച്ച സൂര്യനെ പോലെ.
'ഒരു ഉച്ച തണലിലെവിടെയോ രവിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നു. കുട്ടിക്കാലം. സിന്ദ്രല്ലയുടെ കഥ....അച്ഛന്‍ വായിചു തന്ന കഥകള്‍ ......"
"നെറ്റിയിലെ വിയര്‍പ്പ് പൊടികള്‍ തുടച്ചു തരികയാണ്. അച്ഛന്റെ കൈകളില്‍ കിടന്നു ഉറങ്ങി പോകുന്നു. അച്ഛന്റെ ചെറു വിരലില്‍ പിടിച്ചു കൊണ്ട് നടക്കാനിറങ്ങുന്നു." 
സായം സന്ധ്യകളുടെ അച്ഛന്‍. ചിറ്റമ്മയും അച്ഛനും  അകത്ത് ഉച്ച മയങ്ങുമ്പോള്‍ 'അച്ഛന്‍ വായിച്ചു തന്ന കഥകള്‍  ആവര്‍ത്തിച്ചാവര്‍ത്തിച്ച്, മുന്നില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി വെച്ച് അയാള്‍ തിണ്ണയില്‍ തനിച്ചിരിക്കും.'
അച്ഛനെ തട്ടിയെടുത്ത ചിറ്റമ്മയോടുള്ള വിദ്വേഷം ഒരു 'conquest' ലൂടെ തീര്‍ത്തതുമാവാം. പക്ഷെ ' മുല്ലവള്ളികള്‍ പിണഞാടിയ ആ രാത്രി' രവിക്ക് വേറൊരു സ്വകാര്യ വ്യഥ കൂടി നല്‍കി. ചിറ്റമ്മയുമായി ബന്ധപ്പെട്ടത്‌ അച്ഛന്‍ അറിഞ്ഞുവോ എന്ന സംശയം ?
' മുല്ല മണമുള്ള രാത്രിയില്‍, കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛന്‍ പുനര്‍ജനിക്കുമോ? സുക്രുതശാലിയാണെങ്കില്‍ പുനര്ജനിക്കയില്ലായിരിക്കാം. അല്ലെങ്കില്‍ ഒരു എട്ടുകാലിയായി  ജനിച്ചാലോ? പൂര്‍വജന്മ സ്മരണയുള്ള ഒരു വിഷചിലന്തി.......ചുമരിലിരുന്നു കൊണ്ട് ചിലന്തി തന്നെ നോക്കുമ്പോള്‍ അറച്ചു പോയി.......ചെരുപ്പിന്റെ അടിയേറ്റു അത് ചതഞ്ഞു പോയി .........ജന്മാന്തരങ്ങളുടെ കൃതഞ്ജത കള്‍ ഉണരുകയായി.......അയാള്‍ സ്വയം പറഞ്ഞു. എന്തൊരു ശ്രാദ്ധം ' (മതം മാറ്റം)
' വയ്യ എനിക്കങ്ങിനെ മരിച്ചു കൂടാ.അങ്ങിനെ മരിച്ചാല്‍ എന്റെ മരണം പൂര്ത്തിയാവാതെ കിടക്കും...' (ശ്രാദ്ധം)
അങ്ങിനെ രവി സ്വന്തം മനസ്സില്‍ 'പും' എന്ന നരകത്തില്‍ നിന്നും അച്ഛന്റെ ആത്മാവിനെ ത്രാണനം ചെയ്തു പുത്ര ധര്‍മ്മം നിറവേറ്റുന്നു.
 രവിയുടെ അമിത ലൈംഗികതയുടെ ഉറവിടം ഗര്‍ഭ പാത്രത്തിന്റെ സുരക്ഷിതത്തിലേക്ക് തിരിച്ചു പോകാനുള്ള അടങ്ങാത്ത ത്വരയാണ്.

"He then makes a fascinating leap that the most “Uncanny” experience a man can have is one relating to the female womb because of its power to create and comfort and the womb is something a man can never really understand except in aesthetic hauntings from a logical mind about what could be or might be.Freud then associates the idea of wanting to be in love with a longing to return to home — or to return to the womb — which men hope to replicate with sexual intercourse to give their longings both meaning and purpose; but men are never able move beyond the Uncannily sexually perplexed as they release and shrivel away instead of staying home and being loved forever. Is sexual intercourse an Uncanny experience for women as well?" .(From a review of Uncanny Mind by Sigmund Freud)


'ഗര്‍ഭത്തിന്റെ കരുണയില്‍ വിശ്രമിക്കുന്നു. ഓര്‍മയുടെ കരുണയില്‍ പുനര്‍ജനിക്കുന്നു.പിന്നെ വളരുന്നു.'
'രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു; ‘നക്ഷത്ര കുട്ടാ കല്പക വൃക്ഷത്തിന്റെ തൊണ്ട് കാണാണോ’. ദേവന്മാര്‍ കല്പക വൃക്ഷത്തിനെ ഇളനീര്‍ കുടിച്ചു തോന്ടുകള്‍ താഴോട്ടു എറിയുകയാനെത്രേ.'
'യാഥാര്‍ത്യത്തിന്റെയും മിഥ്യയുടെയും അപാരതകളില്‍ നിന്ന് ഓടിയകന്നു താനും  ഈ ഗ്രാമത്തിന്റെ ദൈവപ്പുരയില്‍ അഭയം തേടുകയായിരുന്നു. അതിന്റെ ഗര്‍ഭത്തില്‍ അവളുടെ കൂടെ ചുരുണ്ടുറങ്ങാന്‍ അയാള്‍ കൊതിച്ചു. ആ സായൂജ്യതിലാകട്ടെ അയാള്‍ അവളുമായി ദുഃഖം പന്കിടുകയായി. അതോടെ അത് നിരര്‍ത്ഥമല്ലെന്ന്  അയാളറിഞ്ഞു. മറിച്ച് അര്‍ത്ഥ ങ്ങള്‍ക്കതീതമായി , പ്രതീകങ്ങള്‍ ക്കതീതമായി, അത് പടര്‍ന്നു പൊങ്ങി. അതിന്റെ പടപ്പില്‍ എല്ലാം എല്ലാം അടങ്ങി. അത് പാപിയുടെ കറയായിരുന്നു. അനാഥ ശിശുവിന്റെ ഉരുകുന്ന മനസ്സായിരുന്നു. അറിവ് ആരാഞ്ഞവന്റെ വ്യര്തതയായിരുന്നു. അതിന്റെ വേരുകളൂന്നിയ മൂര്ധാവ് ഇതിന്നായി തപം ചെയ്തു. സ്നിഗ്ദ്ധമായ  വാള്‍ മുന. ഇത്തിരി വേദന.'
വിജയന്‍ ആവര്‍ത്തിച്ച്ചുപയോഗിക്കുന്ന ഒരു മോടിഫ്‌ ആണ് പെരുവിരല്‍. 
'ചന്ദന നിറമുള്ള വയറ്റില്‍ ഒരു അനുജത്തിയുണ്ട്. വളരെക്കാലം മുന്‍പ് തന്റെ കൂടെ അമ്മയുടെ കാലിന്റെ പെരുവിരലിനകത്ത് താമസിക്കുകയായിരുന്നു.'
'പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികള്‍ മാത്രമാവും.ഞാനെന്ന ഭാവം അവയില്‍ കുടി കൊള്ളും. കാലം ചെല്ലുമ്പോള്‍ അവയും തേഞ്ഞു പോകും. പരിണമിക്കും'
'ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി '
പത്തി വിടര്‍ത്തി ആടിയ കാല സര്‍പ്പത്തിന്റെ കടിയേറ്റു തന്നെയാവണം രവിയുടെ മരണം. അനിയന്ത്രിതമായ കാമത്തിനെ പത്തി വിടര്‍ത്തിയ സര്‍പ്പമായി സങ്കല്പ്പിക്കാറുണ്ടല്ലോ. 
സര്‍പ്പദംശനം എറ്റ് ആനന്ദ മൂര്‍ച്ചയില്‍ തന്നെയാവണം രവിയുടെ അവസാനത്തെ യാത്ര.
 'അവസാനത്തെ കടല്‍പ്പുറത്തു തിര വരാനായി കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മകള്‍ അരുത്.'

രവി അവസാനത്തെ  ബസ്സു (തിര) വരാനായി കാത്തു കിടന്നു.
"ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി "  
ഫ്രോയ്ഡും , അസ്തിത്വദുഖ്:വും, ഗര്‍ഭപാത്രത്തിലെക്കുള്ള തിരിച്ചു പോക്കും എല്ലാം കാലഹരണപ്പെട്ട  സങ്കല്പങ്ങള്‍ ആയിരിക്കാം. പക്ഷെ ഇതിഹാസം പുറത്തിറങ്ങിയ കാലത്ത് അവ നൂതന ചിന്തകള്‍ ആയിരുന്നു.ശ്രീ വിജയന്‍ അന്നത്തെ ഭാവുകത്വ ,താത്വിക സങ്കല്പ്പങ്ങള്‍ക്കനുസൃതമായി വളരെ ശ്രദ്ധിച്ചു സൃഷ്ടിച്ചതാണ് ഇതിഹാസം.   അക്കാലത്തെ കഥകളിലെല്ലാം ഒഴുകി പരന്നിരുന്ന ആര്‍ത്തവ രക്തത്തിന്റെ 'കറയില്‍' കുഞാമീനയുടെ ആര്‍ത്തവത്തെ കൂടി മനസ്സിലാക്കാവുന്നതാണ്.










.



Saturday, May 19, 2012

ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.

(Published in Malayalanatu Vol 3 Issue 7)
തികച്ചും അപരിചിതനായിരുന്നില്ല. മുഖപുസ്തകത്തില്‍ ഇടക്കൊക്കെ കണ്ട പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സുഹൃദ്‌ ബന്ധം ഒട്ടു സ്ഥാപിച്ചിട്ടു മുണ്ടായിരുന്നില്ല.

ഇടക്കിടക്കുള്ള, ഒലവക്കോട്   മുന്‍പ് താമസിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളുടെ അയവിറക്കലും , വിക്ടോറിയ കോളേജ് കിസ്സകളും കാരണം ആളു ഒരു  പാലക്കാടുകാരനാണെന്നു മനസ്സില്‍ രെജിസ്ടര്‍ ചെയ്തിരുന്നു. പിന്നെ കൊത്തനൂര്‍ പുരാണങ്ങളും. എന്റെ വിചാരം കൊത്തനൂര്‍ പാലക്കാട്‌-തമിഴ്നാട് അതിര്‍ത്തിയില്‍ എവിടെയോ ആണ് എന്നായിരുന്നു. വളരെ കാലത്തിനു ശേഷം മനസ്സിലായി ഈ 'മാകൊണ്ടോ' ഈ  'മാല്‍ഗുഡി' ബെന്ഗളൂരില്‍ ആണെന്ന്. 

അക്ഷരശ്ലോകം ഒക്കെ ചൊല്ലി , ചില കവിതകള്‍ ഒക്കെ മൂളി അങ്ങിനെ മുഖ പുസ്തകത്തില്‍ മന്ദം ഉലാത്തുന്ന ഒരു സീനിയര്‍ പൌരന്‍. പെട്ടെന്ന് ലോകം നേരെയാക്കാനുള്ള വിപ്ലവ വീര്യം ഒന്നും പോക്കറ്റില്‍ കൊണ്ട് നടക്കുന്നില്ല. ആരോടും പ്രതെയ്കിച്ചു വൈരാഗ്യം ഒന്നുമില്ല. കുറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട് താനും. വല്ലപ്പോഴും ഒരു അമേരിക്കന്‍ കിസ്സ അടിക്കും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഒരു 'സുജായി'. എന്നായിരുന്നു എന്റെ വിശ്വാസം.

അത് കൊണ്ട് ഒക്കെയാണ് ഒരു 'സുഹൃദ് ക്ഷണനം'  കിട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചത്. പ്രതി പെണ്ണല്ല; മധ്യ വയസ്കനാണ്; പാലക്കാടനാണ്; അത്യന്താധുനിക കവിയല്ല. സ്വത്വം തലയില്‍ കയറിയ സത്വവും അല്ല. ചുരുക്കത്തില്‍ ഒരു ബാങ്ക് അക്കൌന്റ് തുറക്കാനുള്ള KYC ഒക്കെ ഉണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത നീക്കം അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു. 

നീക്കം ചാറ്റ് മെസ്സജിലൂടെ ആയിരുന്നു. ഈ ആഖ്യായനത്തിന്റെ കെട്ടുറപ്പ് നഷ്ട പ്പെടാതിരിക്കാന്‍ അത് ആ രൂപത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. കാര്യങ്ങളുടെ യതാര്‍ത്ഥ  കിടപ്പ് വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാകുവാന്‍ വേണ്ടി 'ആത്മഗതം' 'പ്രകാശം' എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡ്രാക്കുള നോവലിലെ പോലെ ഒരു 'ജര്‍ണല്‍' വിവരണം ആണ് സ്വീകരിച്ചിരിക്കുന്നത്.  സംഭവങ്ങള്‍ തുടങ്ങുന്നത് മാര്‍ച് 12ന് ആണ്.

മാര്‍ച്ചു 12,
സഖാവ് കൊത്തനൂര്‍ :  'മലയാള നാട് വാരികയിലേയ്ക്ക് ഒരു ലേഖനം ചോദിക്കാമെന്നു കരുതി നോക്കിയപ്പോഴാണ് 'friend' അല്ല എന്നറിഞ്ഞത് -:) ഇപ്പോള്‍,സുഹൃത്തായ സ്ഥിതിക്ക് ചോദിക്കട്ടെ ,ഒന്ന് ആലോചിക്കാമോ ?'
ഞാന്‍ : ( ആത്മഗതം)  'ഇയ്യാള്‍ക്ക് എന്ത് പറ്റി. KYC തകരാറായോ' (പ്രകാശം) '
 നമസ്കാരം. ഞാന്‍ മുംബയില്‍ നിന്നും തിരിച്ചെത്തിയതെ ഉള്ളു. ചില്വാനം തരാവുന്ന ഒരു പണി ചെയ്തു കൊണ്ടിരിക്കുകയുമാണ്. എന്റെ ബ്ലോഗിലെ വല്ലതും നല്ലത് എന്ന് തോന്നുന്നുടെന്കില്‍ എടുക്കാം. അതില്‍ ചില മലയാള സാഹസങ്ങളും ഉണ്ട്.'
സ.കൊ: 'ബ്ലോഗുകളില്‍ വന്നു കഴിഞ്ഞവ വാരികക്കായി എടുക്കേണ്ട എന്നൊരു പക്ഷമുണ്ട്. പക്ഷെ എനിക്കതിനോട് യോജിപ്പില്ല. മാതൃഭൂമിയിലെ ബ്ലോഗാന ചെയ്യുന്നത്  അത് തന്നെയല്ലേ? ബ്ലോഗ്‌ വായിക്കാത്തവര്‍ ആയിരിക്കും കൂടുതല്‍. എന്തായാലും തിരക്കൊഴിയുമ്പോള്‍ മലയാള നാടിന്നായും എഴുതാന്‍ സമയം കണ്ടെത്തണം. '

ഞാന്‍: 'ശ്രീ കൊ.എന്താ, ഇപ്പോള്‍ പത്രാധിപര്‍ ആണോ?'
സ.കൊ.: 'ഒന്നും പറയണ്ട സുഹൃത്തെ. പത്രാധിപ സമിതിയില്‍ ഒരു 'കൂ ദാത്ത'.. ഒരു കൊട്ടാര വിപ്ലവം. അകത്തെ കാളി പുറത്ത്, പുറത്തെ ദാസന്‍ അകത്ത്, തൂണും ചാരി നിന്നവന്‍ ലീവില്‍. ഒടുക്കം ഞാന്‍ ഫയറിംഗ്  റേഞ്ച് ല്‍..'
ഞാന്‍: 'മുന്‍ പ്രവര്‍ത്തി പരിചയം വല്ലതും കാണും.'
സ.കൊ. 'ഉവ്വ്, ഉവ്വ്. എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്നു.'
ഞാന്‍: 'എന്‍ സി സിയില്‍ വല്ല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നോ.?'
സ.കൊ: 'ഇല്ല. ഫയറിംഗ് ഉണ്ടായിരുന്നു. തോക്ക് കൊണ്ടും, നാവു കൊണ്ടും.'
ഞാന്‍: (ആത്മഗതം) 'എന്റിഷ്ടാ, എന്നെയല്ലാതെ  വേറെ ആരെയും കിട്ടീലെ.' (പ്രകാശം) 'ശ്രമിക്കാം. ബാങ്കില്‍ ആയിരുന്നത് കൊണ്ട് ലക്ഷ്മി ദേവി ആയിരുന്നു അധിക സമയവും കൂട്ട്. സരസ്വതി ഇണങ്ങി വരുന്നതെ ഉള്ളു.' 
സ.കൊ.:   ''തിരുവില്വാമല' സരസ്വതിയമ്മയുടെ കടാക്ഷം വേണ്ടത്രയുണ്ട്---:))'
ഞാന്‍: 'ചെമ്പ് കാലണ പോളിഷു ചെയ്തു കുതിരപ്പവനാനെന്നു പറഞ്ഞു രാത്രി തടി തപ്പിയ പയ്യന്‍ പഠിപ്പിച്ച ഓരോ വികൃതികള്‍. എന്നാല്‍ എല്ലാം പറഞ്ഞ പോലെ. ശേഷം മുഖദാവില്‍' (ഫേസ് ബുക്കില്‍)

അന്നങ്ങനെ പിരിഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. പ്രൊഫൈലിലെ ഫോട്ടോയില്‍ തല മുഴുവന്‍ നരച്ചിരിക്കുന്നു. ഹ്രസ്വ കാല ഓര്‍മ്മയും ദുര്‍ബലമായിരിക്കും. ഇതൊക്കെ ഇപ്പോള്‍ തന്നെ മറന്നിട്ടുണ്ടാവും. ആ വിശ്വാസത്തിന്നു തികച്ചും  ഒരാഴ്ച ആയുസ്സുണ്ടായിരുന്നു.
മാര്‍ച്ച് 18
സ.കൊ:
  'വാരികയുടെ കഴിഞ്ഞ ലക്കത്തിനും ചില എഴുത്തുകാരെ ശ്രീ.---- നിര്‍ദ്ദേശിച്ചിരുന്നു -അവര്‍ക്കും നേരത്തെ requests പോയിരുന്നു - ഇത്തവണ താങ്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞ് മൂപ്പരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ആ ആവര്‍ത്തമാനത്തിന്‍റെ രസത്തില്‍ അങ്ങനെ എഴുതിയെന്നു മാത്രം --അതൊരു ദു:സ്വാതന്ത്ര്യമായി തോന്നിയോ? '
ഞാന്‍: (ആത്മഗതം) 'ഇയ്യാള്‍ പുലിയാണ്. പ്രായോഗിക മനശാസ്ത്രവും, വിപണന തന്ത്രവും ഒക്കെ ഹൃദിസ്ഥം.; (പ്രകാശം) ' തീര്‍ച്ചയായും ഇല്ല. എന്റെ കമ്മന്ടു വായിച്ചപ്പോള്‍ അങ്ങിനെ തോന്നിയോ?. എങ്കില്‍ ക്ഷമാപണം. 'ഇട്ടില്‍ കട്ടിലായും, പുലി പൂസികനായും, ദംശനം സ്പര്‍ശനമായും' സംഭവിക്കാവുന്ന കാലമാണ്. അല്ലെങ്കില്‍ 'അഭിസാരിക കറിവേപ്പിലയായും'. സരസസ്വതിയോട് ലോഹ്യമില്ലാത്തത് കൊണ്ട് അവള്‍ 'നിത്യത്വം' 'നിദ്രത്വം' ആക്കി മാറ്റിക്കളയും ചിലപ്പോള്‍. തെറ്റിദ്ധരിക്കരുത്.https://s-static.ak.facebook.com/images/blank.gif'
സ.കൊ.  ക്ഷമാപണം തള്ളിക്കളഞ്ഞിരിക്കുന്നു -:)) മുകളില്‍ എഴുതിയിരിക്കുന്ന ഈ comment ഒന്നുമതി എഴുത്തിനെ വിലയിരുത്താന്‍ -ഇന്നല്ലെങ്കില്‍ നാളെ --പഴയ പരസ്യത്തില്‍ പറഞ്ഞ പോലെ 'നാന്‍ കാത്തിര്പ്പേ ന്‍!'
ഞാന്‍ വിചാരിച്ചു, സംഗതി കുഴഞ്ഞു. 'ആറട്ടെ കഞ്ഞി ആറു മാസം' എന്ന് പറഞ്ഞ പിശുക്കനോട് 'ഊന്നട്ടെ ചന്തി പന്തീരാണ്ടു' എന്ന് പറഞ്ഞ അറു പിശുക്കന്റെ ശിഷ്യനാണ് സ.കൊ. തപ്പിക്ക മുടിയാത്. യമന്‍ തമിഴിലും കൊലയാളിയാണ്.
ഞാന്‍: 'എങ്കള്ക്കും 
 കാലം വരും, കാലം വന്താല്‍..... ..' (ആത്മഗതം) 'ഉടന്‍ മുങ്ങും.'
സ.കൊ.:
... വാഴ്വ് വരും ---വാഴ്വ് വന്താല്‍ അനൈവരെയും വാഴ കൃഷിയിലേയ്ക്ക് നയിക്കും' --- (ആത്മഗതം) 'കളി കയ്യിലിരിക്കട്ടെ മോനെ.'
സഖാവ് കൊത്തനൂര്‍  ഈ റൌണ്ടില്‍ തന്നെ അടിച്ചു ഫ്ലാറ്റ് ആക്കി എന്ന തിരിച്ചറിവില്‍ ഒരു വളിപ്പന്‍ ചിരിയോടെ ഞാന്‍  പറഞ്ഞു:
ഞാന്‍: 'ഹ, ഹാ ഹാ. 
കാറ്റ് വീഴ്ച ശ്രദ്ധിക്കണം.'
സ.കൊ.വിന്റെ ഓര്മക്ക് ഒരു കുഴപ്പവും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഭീതിയുടെ ദിനങ്ങള്‍ ആയിരുന്നു അവ എനിക്ക് എന്ന് പ്രതെയ്കം പറയേണ്ടതില്ലല്ലോ.
അടുത്ത മിസ്സയില്‍ മന്ഗ്ലിഷില്‍ ആയിരുന്നു:
ഏപ്രില്‍ 15
സ.കൊ.' മലയാളനാട് വാരികക്ക് വേണ്ടി എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചോ? വാരികയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം സൗകര്യം പോലെ അതിനെ ബ്ലോഗീകരിക്കാമല്ലോ.'
ഞാന്‍:  (ആത്മഗതം) 'മോനെ, രാജു , നിനക്കായി ഒരു വാതിലും തുറന്നിരിക്കുന്നില്ല. പതിനാലു നായയും പുലിയും കളിയില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു.' വംഗ സിലിമാക്കളി ' ബാഘ് ബന്ധി ഖേലാ'യിലെ ഉത്തം കുമാറാണ് ഇപ്പോള്‍  നീ . തപ്പിക്ക മുടിയാത്.  (പ്രകാശം)  'ശ്രമിക്കാം. ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്ന് അറിയാമല്ലോ.എന്തെങ്കിലും ചവര്‍ എഴുതി അയക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെയിരിക്കെ വല്ലതും സംഭവിച്ചേക്കാം. നാട്യം ഒന്നുമല്ല.'
സ.കൊ : 'ഇവിടെ കണ്ടിട്ടുള്ളതോന്നും ചവറല്ല. താന്കള്‍ എഴുതുന്ന രീതിയും അവയ്ക്ക് സ്വീകരിക്കുന്ന വിഷയങ്ങളും എന്നും  നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു 'കോഴി' ഫാന്‍ ആണ്. '(ആത്മഗതം) 'തന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്. വേല വേലായുധനോടോ?' 
ഞാന്‍: 'മലയാളനാട് വാരിക നന്നാകുന്നുണ്ട്.' (ആത്മഗതം) 'താനെത്രത്തോളം പൊങ്ങും എന്നറിയണമല്ലോ. 
      
     'സ.കൊ: 'എല്ലാം ഒരു കൂട്ടം ഉത്സാഹികളുടെ വിയര്‍പ്പ്.' (ആത്മഗതം) മനസ്സില്‍ വെച്ചാല്‍ മതി. "വിനയം കൊത്തനൂര്‍ കുത്തക." 
     
     ഞാനും വിചാരിച്ചു. ഒരുത്തന്‍, അയാള്‍ പത്രാധിപനും മാന്യനും ആയിരുന്നാല്‍ പോലും, കാലം മോശമാവുമ്പോള്‍ ബുദ്ധിയും വിപരീതമാവും. സ്വര്‍ണമാന്‍ അസംഭവമാണെന്നറിഞ്ഞിട്ടു കൂടി ഒരു പെണ്‍കോന്തന്‍ അതിന്നു പിന്നാലെ ഓടിയില്ലേ? എന്റെ പെന്നു കൊണ്ടാണ് ഒരാളുടെ പത്രാധിപ ജീവിതാന്ത്യം എന്ന് നോസ്ട്രഡാമസ് പ്രവചിചിട്ടുന്ടെന്കില്‍ അങ്ങിനെ തന്നെ സംഭവിക്കട്ടെ. 
     
      അനിവാര്യതയെ കുറിച്ചുള്ള ഈ തത്ത്വ ചിന്തകളെല്ലാം മനസ്സില്‍ കറങ്ങി നടന്നിട്ടും, എഴുതുവാനായി പെന്നെടുത്തപ്പോള്‍ 'off with his head' എന്ന് എഴുതാന്‍ പോകുന്ന ഒരു പ്രതീതി ആയിരുന്നു. പിന്നെ തോന്നി 'Comma kills a person' എന്നാണല്ലോ നാട്ടുനടപ്പ്. രക്ഷപ്പെടാന്‍ വല്ല കോമയും  സഖാവ് അടിച്ചു മാറ്റിക്കാണും . എന്തൊക്കെയോ എഴുതി ഈമെയിലില്‍ സ.കൊവിന്റെ അകപ്പെട്ടിയില്‍ നിക്ഷേപിച്ചു. 

     ഏപ്രില്‍ 20
     സ.കൊ: ' സാഹിത്യം  ഒന്ന് കോപി ചെയ്തു എന്റെ ഈമെയിലിലേക്ക് അയക്കാമോ?'
     ഞാന്‍: ' സംഭവം കുറച്ചു നേരമായി താങ്കളുടെ അകപ്പെട്ടിയില്‍ വിശ്രമിക്കുന്നുണ്ട്'.
     കുറച്ചു സമയത്തിനു ശേഷം:
     സ.കോ: 'കിട്ടിയും വായിച്ചും ബോധ്യപ്പെട്ടു. വാരികക്ക് അയച്ച് കൈ കഴുകി.'
ഞാന്‍: (ആത്മഗതം)  ' കൈ കഴുകിയത് നന്നായി, പിലാത്തോസ്. ഞാന്‍ അത് ആദ്യം ചെയ്തതാണ്. (പ്രകാശം) ഞാന്‍ ഒരു ദൂര യാത്രക്ക് പോകുകയാണ്. 
     സ.കൊ: 'അതെയോ. ഈമെയിലില്‍ സമ്പര്‍ക്കം പുലര്‍ത്താം.' (ആത്മഗതം) 'ഓന്ത് ഓടിയാല്‍ ഏതു വരെ ഓടും '
     ഞാന്‍: 'ഇനി ഒരു കഥാ പ്രസംഗം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല'.
സ.കൊ: ' സാരമില്ല. ഞാനും പത്രാധിപ സ്ഥാനം ഒഴിഞ്ഞു. താങ്കള്‍ക്കു എഴുതിയ പോലെ പലര്‍ക്കും എഴുതിയിരുന്നു. താങ്കള്‍ക്കു മനസ്സിലാവില്ല ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.'
     ഞാന്‍: ' എന്നിട്ട് പലരും കൃതികള്‍ അയച്ചു തന്നോ?'
     സ.കൊ: ' ധാരാളം. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. താങ്കളുടെ കൃതി ചവറു തന്നെയാണ്. വെറുതെ  ക്ഷണിച്ചു വാങ്ങിയ ഒരു ക്ഷണനം.'


     


   


സ 




      

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...