Monday, November 2, 2015

Chaos Theory

ശുദ്ധ അസംബന്ധം അഥവാ കേയോസ്  സിദ്ധാന്തം 



 ചന്ദ്രഗുപ്തൻ രണ്ടാം നമ്പ്ര് മഗധയിൽ, പാടലീപുത്രത്തിൽ  വിക്രമാദിത്യനായിരാജാ പാർട്ട് ആടിയിരുന്ന കാലം .
 :
".ഗുപ്തന്മാർ നാട് വാണീടും കാലം,
മനുസരും ഗോക്കളും ഒന്ന് പോലെ "
എന്ന് കടമ്പഴിപുറം  ഗുപതന്മാരും  പാണന്മാരും പാടി നടന്നു . ഗോവധമില്ലാത്ത സുവർണ്ണ കാലം. വൈശ്യമാർക്കായിരുന്നു രാജ്യ ഭരണം .യാദവന്മാർ 'വെറും കന്നാലികൾ '  . ലാലു കാലഗർഭത്തിൽ സുഷു പ്തിയിലും .

പക്ഷെ അന്നും  സാഹിത്യ അക്കദെമി ഉണ്ടായിരുന്നു . കൃത്യമായി പറയുകയാണെങ്കിൽ അതിന്റെ പ്രോട്ടോടൈപ്പ് . അസാരം കവിതയും, കുറച്ചു വ്യാകരണവും പിന്നെ വൈദ്യവും ജ്യോതിഷവും ഒക്കെയായി വിദ്വൽ സദസ്സ് വെടിവട്ടത്തിന്നായി എന്നും നളന്ദയിൽ  കൂടിയിരുന്നു .അവാർഡുകളും വീരശ്രുൻഖലകളും പശുക്കളെയും തലങ്ങും വിലങ്ങും, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൈമാറിയിരുന്നു .കൂട്ടത്തിൽ ആരെങ്കിലും സ്ഥലം കാലിയാക്കിയാൽ വിലാപകാവ്യങ്ങൾ എഴുതിയിരുന്നു  ഓർമ്മ കുറിപ്പുകൾ എഴുതാൻ ഓർമ്മിച്ചിരുന്നു .'  ലിറ്ററസി മൊത്തമായും ചില്ലറയായും   വിതരണം ചെയ്തിരുന്നു.


ഭാരതീയർ എഴുത്തിന്റെ 'ഗുട്ടൻസ് ' മനസ്സിലാക്കിയത് ഇക്കാലത്താണ് .അങ്ങിനെയാണ് സ്മ്രിതികൾ കൃതികളായി ഓലയിൽ ആദ്യമായി കയറിയത് .കൃസ്തു ജനിക്കാത്തതു കൊണ്ട് തോമ്മാ ശ്ളീഹ ഈ ഭാഗത്തൊന്നും വന്നിരുന്നില്ല . അതുകൊണ്ട് തന്നെ  ഈ എഴുത്ത് വിപ്ളവത്തിൽ കറന്റ് തോമക്ക് ഒരു പങ്കും ഇല്ല എന്ന് പ്രത്യേകപറയേണ്ടതില്ലല്ലോ

ഈ വിദ്വൽ സദസ്സിൽ പെരുമ്പടവം ശ്രീധരൻ ആരായിരുന്നു എന്ന് രേഖയൊന്നും കണ്ടുകിട്ടിയിട്ടില്ല . ആകെയുള്ളത് ഒരു നാല് വരി ശ്ളോകമാണ് .ശ്ളോക രചന 'ഓർഡർ ഓഫ് പ്രേസിടെൻസ് ' അനുസരിച്ചാണെങ്കിൽ പ്രസിഡണ്ട്‌ ഒരു ധന്വന്തരി ആയിരുന്നു . വൈസ് ഒരു  ക്ഷപണകനും . അമരസിംഹൻ  വേതാള ഭട്ട ,ഘടകർപ്പര ,കാളിദാസന്മാർ മെമ്പർമാരും .എക്സ് -ഓഫിഷിയോ ആയി വരാഹമിഹിരനും വരരുചി എന്ന് രണ്ടു സവർണ്ണർ കൂടി . ഉണ്ടായിരുന്നു എന്നും വായിച്ചെടുക്കാം . ജാതി സംവരണം നടപ്പാക്കാത്തത് കൊണ്ട് കമ്മിറ്റി അശൂദ്രമായിരുന്നു .തൊട്ടുകൂടാത്തവർ തൊട്ടടുത്തൊന്നും ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഓരോ മീറ്റിങ്ങിന്നു ശേഷവും പുണ്യാഹം പതിവില്ലായിരുന്നു .

രത്നങ്ങൾ ഒൻപതെ 'സിവിലൈസഡ് ' ലോകത്തിന്നു അറിഞ്ഞിരുന്നുള്ളു. അതുകൊണ്ട് വിദ്വൽ സദസ്സിൽ ഭാരവാഹികളായി നവ രത്നങ്ങളെ ഉണ്ടായിരുന്നുള്ളൂ .പൂജ്യം കണ്ടു പിടിച്ചിട്ടുണ്ടായിരുന്നെങ്കിലും അര ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല . അതിനാൽ 'അര' ഭാരവാഹിയായി പോലും ഭവഭൂതിക്ക് സ്ഥാനം ലഭിച്ചില്ല .

സദസ്സിനെ നിയമിച്ചതും , ദിവസക്കൂലിയും കാലാകാലം  അവാർഡുകളും കൊടുത്തിരുന്നത് വിക്രം ഗുപ്തനായിരുന്നു. വിദ്വൽ സദസ്സിൽ നിന്നും പണവും പട്ടും  വളയും കൈപ്പറ്റിയ പല സെമി പ്രെഷ്യസ് സ്റ്റൊണുകളും കിഡ്നി സ്റ്റൊണുകളും നാട്ടിലെമ്പാടും ഉണ്ടായിരുന്നു .

 അങ്ങിനെ മനുസരും കന്നാലികളും ഒന്നുപോലെ  സുഖമായി വാണിരിക്കുമ്പോൾ തെക്ക് ചേരനാട്ടിൽ , മലനാടിൽ , ഏറനാടിൽ , പൂക്കോട്ടൂരിൽ ഒരു ദാരുണ സംഭവം ഉണ്ടായി .

അക്കഥയാണിക്കഥ മാളോരെ .

തുടക്കം : വാളയാർ ചുരം കടന്നു വന്ന കന്നാലികൾ പോത്തായും കൊമ്പനായും വേർ തിരിഞ്ഞു ഒന്ന് വടക്കോട്ടും മറ്റേതു തെക്കോട്ടും വിടുന്ന  സോർട്ടിംഗ് ആപ്പീസിൽ ഒരു ചെറിയ തെറ്റ് പറ്റി ഒരു ഗോമാത തെറ്റി  വടക്കോട്ട്‌ പോയി അന്ന്അവിടെവസിച്ചിരുന്ന ഇന്നത്തെ മാപ്ലാരുടെ പൂർവീകന്മാരായ ബ്രാഹ്മണർ:


' പടച്ചോൻ ബെച്ച കവുത്ത് ,
കരുവാണ്ടാക്ക്യ കത്തി;
ന്ക്ക്യെന്താ പടച്ചോനെ പാപം '
എന്ന് വേദം ചൊല്ലി ആ  ഗോമാതാവിന്റെ ജുഗുലാർ ഞരമ്പ് കട്ടാക്കി , ചാപ്സാക്കി  അതിഥികൾക്ക് വിളമ്പി ഗോഘ്നന്മാരായി.

അടക്കം : തമിഴത്തി പയ്യിന്റെ  മരണം രായ്ക്കു രാമാനം നാടുകാണി ചുരം കടന്ന് പാണ്‍ഡ്യ  നാട്ടിൽ  എത്തി  പാണ്‍ഡ്യന്മാർ  ബദലുക്കു ബദൽ , രക്തത്തുക്ക് രക്തം എന്ന് കൂവി വിളിച്ച് പന്ത്രണ്ടു തുളു ബ്രാഹ്മണരെ പകരം കാച്ചി .പയ്യ് ആദിദ്രാവിഡനായിരുന്നു, തുളുനാടൻ പട്ടന്മാർ ഇരുപത്തിനാലു നിഷാദന്മാരെയും , നിഷാദന്മാർ നാൽപ്പെത്തെട്ടു കിന്നരന്മാരെയും കിന്നരന്മാർ  നൂറ്റൊന്നു സിദ്ധന്മാരെയും അറത്തു . സിദ്ധിയായ സിദ്ധന്മാരുടെ സിൽബന്തികൾ ആയിരം യവനന്മാരെ തട്ടി. യവനർ കലിംഗരെയും അവർ പതിനായിരം യാദവന്മാരെയും കശാപ്പാക്കി .

നടുക്കം  : യാദവ മരണം മഗധത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു . പൂക്കോട്ടൂരിലെ ആദിദ്രാവിഡ ഗോഹത്യ അപലപിക്കാൻ വിദ്വൽ സദസ്സ് ഉടനടി വിളിച്ചു കൂട്ടണമെന്ന് നവരത്നങ്ങളിൽ പെടാത്ത ചില രത്നങ്ങൾ മുറവിളി കൂട്ടി . ചില്വാനം നല്ലവണ്ണം തടഞ്ഞിരുന്ന നവരത്നങ്ങൾ  വിദേശ പര്യടനത്തിന്നു പോയി . അവിടെയിരുന്ന് ഫ്രീ സ്കൊട്ച്ചിന്നു മുകളിൽ നടുക്കം പ്രകടിപ്പിച്ചു .

ഒടുക്കം : പൂക്കോട്ടൂര് അറത്ത  ഒരു ആദി ദ്രാവിഡ  പയ്യ് കാലിട്ടടിച്ചപ്പോൾ മഗധയിൽ പതിനായിരം യാദവന്മാർ ചാവുന്ന പ്രതിഭാസം നളന്ദയിൽ പഠന വിഷയമാക്കി . 'ഗോ-യാദവ സിദ്ധാന്തം ' രൂപപ്പെടുത്തി . പിൽക്കാലത്ത് ,പുനർവായനയിൽ 'ഗോ -യാദവം കേയോസ് ( Chaos ) തിയറി  ആയും രൂപാന്തരം പ്രാപിച്ചു .  പയ്യിന്റെ കാലടി പാപ്പാത്തിയുടെ  ചിറകടിയായും യാദവ മരണങ്ങൾ ചൈനയിലെ ഭൂമികുലുക്കവുമായി മാറി .
ചരിത്രകാരൻ ആലിപറമ്പിൽ നാരായണസ്വാമി ഗോഘ്നന്റെ ഉദ്ഭവത്തെ കുറിച്ച് ഗവേഷിച്ച് പ്രബന്ധമെഴുതി
രത്നം മടക്കി കൊടുത്ത ക്ഷപണകൻ .ചരിത്രത്തിൽ സ്ഥാനം കിട്ടാതെ പട്ടിണി കിടന്നു മരിച്ചു .
രത്നം മടക്കി കൊടുക്കുവാൻ വിസമ്മതിച്ച ആസ്ഥാന കവി കാളിദാസൻ തന്റെ പുസ്തകങ്ങളുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങുന്നത് കണ്ടു , സന്തുഷ്ടനായി, കാശുകാരനായി, പ്രശസ്തനായി , ഒടുവിൽ മരിച്ച് ഉണ്ണികൃഷ്ണനായി .
അവാർഡുകൾ ബിറ്റ്സും ബൈറ്റ്സുമായി സൂപ്പർ ഹൈവേയിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു .





.



. ,

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...