ഒരു പിറന്നാളിന്റെ ഓർമക്ക്
കെ.ആർ .ജി.
ഗവണ്‍മ്മെന്റ് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ നോക്കി രാമസ്വാമി ഭാഗവതർ നിന്നു . എല്ലാ കൊല്ലവും ഉള്ള ഒരു പതിവ്. രക്ത സാക്ഷി ദിനം പ്രമാണിച്ച് കാക്ക കാഷ്ടമെല്ലാം കഴുകി വൃത്തിയാക്കിയിരിക്കുന്നു. വട്ട കണ്ണടക്കു പിന്നിൽ തെളിയുന്ന പ്രതിമയുടെ കണ്ണുകളിലെ കുസൃതിയും, ചുണ്ടുകളുടെ അറ്റം കോട്ടിയുള്ള ചിരിയും ശ്രദ്ധിച്ചു. . തന്നെ കളിയാക്കി ചിരിക്കുകയാണോ എന്നുള്ള സംശയം അപ്പോഴും അവശേഷിച്ചു.
താഴെ, ശിലാ ഫലകത്തിൽ എഴുതിയിരിക്കുന്നതു പതിവ് പോലെ അന്നും മനസ്സിൽ ഉരുവിട്ടു .
" Donated by Chathapuram Anantha Ayyar Ramaswami Ayyar."
മുണ്ടും ജുബ്ബയും വേഷ്ടിയും ധരിച്ച ഒരു മദ്ധ്യവയസ്കൻ ഹെഡ് മാസ്റരുടെ റൂമിൽ നിന്നും ഇറങ്ങി വന്നു. മുൻപ് കണ്ടിട്ടില്ല. പുതിയ ഹെഡ് മാസ്റ്റർ ആയിരിക്കും. ഭാഗവതർ ഊഹിച്ചു. പ്രതിമയുടെ ചരിത്രം ഒന്നും അറിഞ്ഞിരിക്കാൻ സാധ്യതയില്ല.
ജുബ്ബ ഉവാച: " ഇപ്പോഴത്തെ ജനറെഷന്നു ഒന്നും അറിയില്ല. ബട്ട് ഹി വാസ് എ റിയലി ഗ്രേറ്റ് മാൻ . എ സെയിൻറ് ".
"കണ്‍വെൻഷനൽ ഓപ്പണിംഗ് മൂവ്" . ചെസ്സ് കളിക്കാരനായ ഭാഗവതർ തീരുമാനിച്ചു.
' എ വെരി ഗ്രേറ്റ് മാൻ' ഭാഗവതർ സമ്മതിച്ചു. ഓപ്പണിംഗ് ഗാംബിറ്റ് ഡിക്ലൈൻട് ആണ് തന്റെ അടുത്ത മൂവ് എന്ന് മുൻകൂട്ടി കണ്ട ഭാഗവതർ അടുത്ത ചോദ്യം വരുന്നതിനു മുൻപേ തിടുക്കത്തിൽ ഗ്രാമത്തിലേക്ക് മടങ്ങി.
* * * * * *
കഥ തുടങ്ങുന്നത് ഒരു ഓർമ്മ പാച്ചിലിൽ. മെമ്മറി ഫ്ലാഷ് ബാക്ക് ..
ചാത്തപുരം അനന്ത അയ്യർ രാമസ്വാമി അയ്യർ എന്ന രാമസ്വാമി ഭാഗവതർ ഗ്രാമത്തിൽ , മഠം വരാന്തയിലുള്ള ചാരു കസാലയിൽ ഇരുന്നു പ്രവേശിക്കുന്നു. സമയം രാവിലെ ഏഴ് -ഏഴര മണി. ' ദി ഹിന്ദു' ഇനിയും വന്നിട്ടില്ല. ആദ്യത്തെ ഡികൊക്ഷൻ കാപ്പിയുടെ ലഹരി ഒരു 0.08 ലെവലിൽ സിരകളിൽ ഓടുന്നുണ്ട്. ജനവരി മുപ്പത്തി യൊന്നാം തിയ്യതിയിലെ ചൂടും തണുപ്പുമില്ലാത്ത ഒരു പ്രഭാതം. അരങ്ങ് ഇങ്ങിനെ ഒക്കെ ആയിരുന്നു..
രാമസ്വാമി ഭാഗവതർ തന്റെ ഭൂതകാലത്തിലേക്ക് ചികഞ്ഞു നോക്കി. അമ്പത് വര്ഷങ്ങൾക്ക് മുന്പ് ഇങ്ങിനെ ഒരു പ്രഭാതത്തിന്നു ഏതാനും നാഴികകൾ ഉള്ളപ്പോഴാണ് താൻ അനന്ത അയ്യരുടെയും പാർവതി അമ്മ്യാരുടെയും കനിഷ്ഠ പുത്രനായി ഭൂമിയിൽ 'ടച്ച് ഡൌണ്‍' ചെയ്തത്. ജ്യേഷ്ടൻ ശേഷൻ രണ്ടു കൊല്ലം മുൻപ് അതേ പേടകത്തിൽ ഭൂപ്രവേശം നടത്തിയിരുന്നു. രണ്ടും ടെക്സ്റ്റ് ബുക്ക് സോഫ്റ്റ് ലാൻഡിംഗ് ആയിരുന്നുവെന്നു മിഷൻ കണ്‍ ട്രോൾ രേഖപ്പെടുത്തിയതായി കാണുന്നു. പേടകം ഒരു പെണ്‍ പ്രജയെ കൂടി കൊണ്ട് വരുവാൻ ഉപയോഗിച്ച ശേഷം ഡികമ്മിഷൻ ചെയ്തു.
ഇന്നേക്ക് തന്റെ അമ്പതാം പുറന്ത നാൾ.
'' മനൈവി അലമേല് കൂടെ ഹാപ്പി ബർത്ത്ഡേ വിഷ് പണ്ണലെ' ഭാഗവതർ ദുഖത്തോടെ ഓർത്തു .
ഇക്കൊല്ലം പിറന്നാൾ വന്നിരിക്കുന്നതു് ശനിയാഴ്ച്ചയാണ്. മാതാവിന്നും പിതാവിന്നും അരിഷ്ടത ഫലം . രണ്ടു പേരും പരലോകത്തിൽ ആയതു കൊണ്ട് കുറച്ചു 'അരിഷ്ടം' അവിടെ തരാവാണെങ്കിൽ നല്ലത് തന്നെ, ഭാഗവതർ വിചാരിച്ചു.
'ആനാൽ ഒണ്‍ തിങ്ങ്. ഇന്ത അസ്ട്രോളോജി പ്രെഡിക്ഷൻസ് കറക്റ്റാ വരും ഒരു ഊന്നലിന്നു വേണ്ടി 'ഇന്വേരിയബ്ലി ' എന്നും കൂട്ടി ചേർത്തു .ചിന്തകൾ ഒരു സ്പർശ രേഖയിൽ നീങ്ങാൻ തുടങ്ങിയത് ഭാഗവതർ ശ്രദ്ധിച്ചു. മൂവിംഗ് അറ്റ് എ ടാൻജൻറ്റ് . പക്ഷെ രാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൽ ഭാഗവതർ അപ്പോൾ ഇടപെട്ടില്ല.
ജ്യേഷ്ടനും താനും ഒന്നിച്ചാണ് സംഗീതം പഠിച്ചത്. ആദ്യ ഗുരുനാഥനായ അച്ഛൻ മുതൽ ജ്യേഷ്ടനെ പഠിപ്പിച്ച എല്ലാ ഭാഗവതർമാരും തന്നെയും പഠിപ്പിച്ചു. പല കച്ചേരികളിലും ഒന്നിച്ചു പാടി.എന്നിട്ടെന്തായി. ശേഷനണ്ണ മദ്രാസ് മുസിക് അക്കാദമിയിലും ബോംബെ ഷണ്‍മുഖാനന്ദാ ഹാളിലും മറ്റും പാടുന്നു. താൻ ചാത്തപുരം ഗ്രാമത്തിൽ പാട്ട് പഠിപ്പിക്കുന്നു. ജ്യേഷ്ടൻ ഭരണി നാളിൽ ജനിച്ചു. താൻ അത്തം നാളിലും. അത് മട്ടും താൻ ഡിഫറൻസ്.... ഒണ്‍ലി ഡിഫറൻസ് .
ഭരണി ധരണി ആഴും എന്നാണല്ലോ ചൊല്ല്. അത്തം നാളി ന്നു വല്ല സ്കോപ്പും വേണമെങ്കിൽ പെണ്ണായി ജനിക്കണം.' പെണ്‍ അത്തം പൊൻ അത്തം.'. പക്ഷെ താൻ പെണ്ണായില്ല . ആയിരുന്നെങ്കിൽ കുറച്ചു പൊന്നൊക്കെ സമ്പാദിക്കാമായിരുന്നു. ആ നക്ഷത്ര സമൂഹത്തിൻറെ അനന്ത സാധ്യതകളെ പറ്റി ഒരു നിമിഷം ഭാഗവതർ ചിന്തിച്ചു.പിന്നെ ഗ്രഹങ്ങളുടെ ഗൂഡാലോചനയെ കുറിച്ചും.
'ആണ്ടവാ, കടവുളേ എന്ന് ഉരുവിട്ട് ആ ചിന്ത അവസാനിപ്പിച്ചു. 'അന്ത ലൈൻ ആഫ് തൊട്ട് ടോട്ടലി അണ്‍ പ്രോഫിട്ടബ്ൾ '. . പാട്ടവും, മിച്ചവാരവും കിട്ടുന്നത് കൊണ്ട് പട്ടിണി കൂടാതെ തനിക്കും അലമെലുവിന്നും കഴിയാം. ബൈ ഗോഡ്സ് ഗ്രേയ്സ്. കടവുൾ തന്ത പിച്ചൈ .
മുറ്റത്തു അലമെലു വരച്ച കോലത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാൽക്കാരൻ ഗോവിന്ദൻ ടൌണിൽ നിന്നും സൈക്കിളിൽ മടങ്ങി വരുന്നത് കണ്ടത്. അവർണ്ണന്റെ സാധാരണ 'റിട്ടേണ്‍ ടൈം ' പത്തു മണിയാണ്.
"കോവിന്ദാ ഏൻ ഇവളവും ശീഘ്രമാ തിരുമ്പി വന്തേൻ പാലെല്ലാം ഇവളവും ശീഘ്രം വിറ്റു പോയാച്ചാ' ? സ്വാമി ചോദിച്ചു. അവർണൻ സംസ്കൃത പേർ അർഹിക്കുന്നില്ല. ദെർഫൊർ കോവിന്ദൻ നോട്ട് ഗോവിന്ദൻ .അത് തന്നെ ഒരു കണ്‍സെഷൻ '. കോന്താ ഈസ് ദി കറക്റ്റ് ഫോം ഓഫ് അഡ്രസ് ' .
'ഇല്ല സ്വാമി .ഇന്നേക്ക് കടകളെല്ലാം മൂടിയിരുക്ക്. ഹോട്ടൽ, കീട്ടെൽ ഏതുമേയില്ലൈ '
'ഏൻ മൂടിയിരുക്ക്? വാട്ട് ഹാപ്പെന്ട് ?. എന്ന ആച്ച്.'
'ശരിയാ പുരിയിലെ സാമി. . കാന്തി, കീന്തി, യാരോ ഏറന്ത് പോച്ച് . യാരോ നേറ്റുക്ക്അവരെ കൊലൈ പണ്ണിട്ടാങ്കൾ .'
ഗാന്ധിയുടെ മരണം വേണ്ടപോലെ ഭാഗവതരുടെ മനസ്സിൽ രെജിസ്റ്റർ ചെയ്തില്ല. അതിന് 'ദി ഹിന്ദു' വരണം. എഡിറ്റോറിയൽ വായിക്കണം. മൈലാപ്പൂർ സ്വാമിമാർ എന്ത് വിചാരിക്കുന്നു എന്നറിയണം. എന്നിട്ടേ ചിരിക്കണോ, അഴകണോ ,ചിരിത്തുകൊണ്ടേ അഴകണോ എന്നൊക്കെ തീരുമാനിക്കാൻ
.' ഹറിബറിയാ ഡിസിഷൻ എടുക്കവേ കൂടാത്'. ഭാഗവതർ വർത്തമാന പേപ്പർ വിട്ട് വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു.
'അപ്പൊ, ഇവളവും പാൽ എന്ന പണ്ണ പോകറെൻ ?'
'ഒന്നുമേ പുരിയലേ സാമി.. വേണാനാൽ നീങ്കെ വാങ്കിക്കിങ്കെ . വിലൈ കമ്മി പണ്ണറെൻ '
'ഇവളവും പാലെ വെത്ത് നാൻ എന്ന ശെയ്യപ്പോറെൻ '
'പാൽ പായസം വെത്ത് ഗ്രാമത്തിലെ ഇരിക്കറോർക്ക് കൊടുങ്കോ സ്വാമി''
ഭാഗവതർ ആലോചിച്ചു. കുറച്ചു കാലമായി പല വീടുകളിലും ചെന്ന് മൂക്കറ്റം സാപ്പാട് അടിക്കുന്നു. ഇന്ന് വരെ ആരെയും ടിഫിനുകൂടി വിളിച്ചിട്ടില്ല. ഇത് നല്ല ഒരു അവസരം. പാല് തുച്ച വിലക്ക് കിട്ടും. അലമേലുവിന്റെ അദ്ധ്വാനത്തിന്റെ കൂലി പണ്ടേ താലി ചരടിൽ കെട്ടിയിട്ടിരിക്കുന്നു.
പിന്നെ വേണ്ടത് കുറച്ചു പഞ്ചസാര. ' ബോറോ പണ്ണലാം . ദാറ്റ് ഈസ് വാട്ട് റിലെട്ടീവ്സ് ആർ ഫോർ ' ഉടനടി ഉപായവും മനസ്സിൽ തോന്നി.
' എവളവും പാലിരിക്ക് ' ഭാഗവതർ ചോദിച്ചു.
'സുമാർ എട്ടു ഇടങ്ങഴി ഇരുക്ക്'. ടോട്ടൽ റൈറ്റ് ഓഫിൽ നിന്ന് കുറച്ചെങ്കിലും സാൽവെജ് ചെയ്യാനുള്ള സാദ്ധ്യത മണത്ത പ്രോലിറ്റെരിയൻ പറഞ്ഞു. .
'എവളവും കൊടുക്കണം ?'
' ഇടങ്ങഴിക്ക് നാലണ വെത്തു രണ്ടുറുപ്പിക കൊടുങ്കോ '
' ഒന്നര ഉറുപ്പിക കൊടുക്കറെൻ. പോതുമാ ? സവർണൻ അധകൃ തൻറെ വിയർപ്പിന്നു വില പറഞ്ഞു.
' മജ്ബൂരി ക നാം ഹെ മഹാത്മാ ഗാന്ധി ' എന്ന പ്രയോഗം അന്ന് നടപ്പിലില്ലാത്തതിനാൽ അവർണൻ അത് പറഞ്ഞില്ല.'നിന്റെ അമ്മ്യാർക്കു കൊണ്ട് പോയി കൊടുക്ക്' എന്ന് മനസ്സിൽ വിചാരിച്ച് ' ഏതാവത് കൊടുങ്കോ സ്വാമി' എന്ന് പറഞ്ഞു നഷ്ട കച്ചവടം ഉറപ്പിച്ചു.
പാല് അടുക്കളയിൽ എത്തിച്ച ശേഷം വലിയ ഉരുളി അടുപ്പത്ത് കയറ്റാൻ അലമെലുവിനെ സഹായിച്ചു. പോരാതെ വന്ന പഞ്ചസാര അലമെലുവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും തത്കാലം സംഘടിപ്പിച്ചു. ആദ്യത്തെ നീരസം എല്ലാം മറന്ന് അലമെലു പാൽപ്പായസപ്പണിയിൽ മുഴുകി . 'ഈ പിശുക്കൻ ഭാഗവതരെ കല്യാണം ചെയ്തതിനു ശേഷം ഒരാളെയും ഇതുവരെ സത്കരിച്ചിട്ടില്ല', അവർ വിചാരിച്ചു." ഇന്ത അവസരത്തെ വേ സ്റ്റ് പണ്ണ കൂടാത്

'.
പതിനൊന്നു മണി ആയപ്പോഴേക്കും പാൽപ്പായസം റെഡി . ഭാഗവതർ അടുക്കളയിൽ നിന്ന നിൽപ്പിൽ ഒരു മൂന്നു ഗ്ലാസ്സ് പായസം ഫിറ്റാക്കി. ഒരു ഗ്ലാസ് അലമെലുവിനും കൊടുത്തു .അലമേലുവിന്റെ പരിചയക്കാര്ക്ക് വിതരണം ചെയ്യാൻ ഒരു ചെറിയ ബക്കറ്റ് പായസം അമ്മ്യാരെ ഏൽപ്പിച്ച ശേഷം . ബാക്കി പായസം മറ്റൊരു ബക്കറ്റിൽ ആക്കി വരാന്തയിലേക്ക് മാറ്റി, ഒരു അര ഡ സ്സൻ ഓട്ടു ഗ്ലാസ്സുകളുമായി വരാന്തയിൽ നിലയുറപ്പിച്ചു.
ആദ്യത്തെ ഗുണഭോക്താവ് വാദ്ധ്യാർ ആയിരുന്നു, ഇടതു കയ്യിൽ വിശറിയും വലതു കയ്യിലെ 'കൂടെയിൽ ' കുറെ പൂവുകളുമായി പതുക്കെ നടന്നു വരുന്നു. ഉന്തി നില്ക്കുന്ന കുംഭ ഗുരുത്വാകര്ഷണ കേന്ദ്രത്തെ കുറെ ഡിഗ്രീ തെറ്റിച്ചത് കൊണ്ട് പിന്നോക്കം ഒരു ചെറിയ വളവുമായാണ് നടത്തം. വിളിപ്പാട് അകലെയെത്തിയപ്പോൾ ഭാഗവതർ കൈകൊട്ടി വിളിച്ചു.
' വാദ്ധ്യാരെ. ഗുഡ് മോർണിംഗ് . ഒരു നിമിഷം ഇങ്കെ വരീങ്കളാ ?'
' എന്ന സമാചാരം. രാമസ്വാമി? കൊഞ്ച നാളാ പാക്കവേ ഇല്ലിയെ. സൌഖ്യം താനേ ? '
' ആമ, സൌഖ്യം താൻ. ഒരു ഗ്ലാസ് പാൽപ്പായസം സാപ്പാടറീങ്കളാ ?'
അറു പിശുക്കനായ ഭാഗവതർ തനിക്ക് എന്തിനാ പാൽപ്പായസം തരുന്നത് ഒരു വേളൈ ഏതാവത് കടം കേക്ക പോറീങ്കളാ ? ആനാൽ രാമസ്വാമി വെൽ ഓഫ് എന്ട്ര് താൻ നിനെത്തെൻ . വാദ്ധ്യാർ 'പൊസ്സിബിലിറ്റീസ് ' ചിന്തിച്ചു. അത്തരം 'കേൾവികൾക്ക് ' 'ബദിലും' മനസ്സിലുറപ്പിച്ചു. ജസ്റ്റ് ഇൻ കേസ് .
' സാപ്പിടലാമേ . രൊമ്പം സർപ്രൈസ് ആയിരുക്കെ. എന്നാ വിശേഷം.'
'വിശേഷം കിശേഷം എതുമില്ലൈ . ശുമ്മാ സാപ്പുടുങ്കോ വാദ്ധ്യാരെ ' പിന്നെ ഒരു 'ജോക്ക് 'അടിക്കാം എന്ന ഉദ്ദേശത്തിൽ പ റഞ്ഞു: ' ഗാന്ധി എറന്ത് പോയാച്ചേ. ഇനി മേൽ ഫാസ്റ്റിങ്ങ്, കീസ്റ്റിങ്ങ് ഒന്നുമേ തേവയില്ലേ .' എന്ന് പറഞ്ഞു ഒന്ന് കുലുങ്ങി ചിരിച്ചു.യുണിയൻ ജാക്കിന്റെയും , ദ്വരൈമാരുടെയും ആരാധകനായ വാദ്ധ്യാരും ചിരിയിൽ പങ്കു കൊണ്ടു .
അങ്ങിനെ പാൽപ്പായസ വിതരണം മുറക്ക് പുരോഗമിച്ചു. അഡ്വക്കേറ്റ് വൈത്തി , സേതുരാമൻ. വെങ്കിടി . മണി അയ്യർ , ദൊരൈസ്വാമി ...... ആ വഴി പോയ ആരെയും ഭാഗവതർ വിട്ടില്ല. 'ഗാന്ധി ജോക്ക്' പറയാനും മറന്നില്ല. രണ്ടു മണിയോടെ പായസം തീർന്നു . സിരകളിൽ പാൽപ്പായസം പടർന്നു കയറിയപ്പോൾ ഒരു ചെറിയ ആലസ്യം തോന്നിയ ഭാഗവതർ വരാന്തയിലെ ചാരു കസേരയിൽ കിടന്നു ഒന്ന് മയങ്ങി.
ദിവസം രണ്ടോ, മൂന്നോ പറന്നോ, ഇഴഞ്ഞൊ എങ്ങിനെയോ പോയി. കുറെ വെള്ളം കൽപ്പാത്തി പുഴയിൽ കൂടി ഒഴുകി കാണണം. പതിവുപോലെ രാവിലെ ചാര് കസേരയിൽ കിടന്നു ഒന്ന് മയങ്ങി പോയി.
' ഭാഗവതരെ , ഭാഗവതരെ ! എന്ന വിളികേട്ടാണ് ഉണർന്നത് . നോക്കിയപ്പോൾ പോലീസ് കണ്‍ഷെബൾ രാമൻ നായർ ഒരു കാൽ നിലത്തു കുത്തി സൈക്കിളിൽ ഇരിക്കുന്നു. ഭാഗവതർ കണ്‍ തുറന്നത് കണ്ട കണ്‍ഷെബൾ പറഞ്ഞു:
"ഇൻസ്പെക്റ്റരെമാൻ സ്റ്റെഷനിലെക്കു വിളിക്കുന്നു."
:ഏൻ ?. വൈ , വൈ ?
:"അതൊന്നും എനിക്കറിയില്ല. ഉടനെ ചെല്ലാൻ പറഞ്ഞു."
സബ്ബ് ഇൻസ്പെക്ടർ രംഗൻ പഴയ താപ്പാനയാണ്. ദേഷ്യം വന്നാൽ രണ്ടു പൊട്ടിച്ചിട്ടെ വർത്തമാനമുള്ളൂ . ഓണ്‍ കമ്മുണിട്ടി അപ്പടി കണ്‍സിഡറേഷൻ ഒന്നുമേ കിടയാത്. ഭാഗവതർ അലമെലുവിനോട് കാര്യം പറഞ്ഞ് രാമൻ നായരെ അനുഗമിച്ചു.
ഭാഗ്യത്തിന്ന് ഇൻസ്പെക്ടർ നല്ല മൂഡിലായിരുന്നു. എന്ന് പറഞ്ഞാൽ രാവിലത്തെ 'കളക്ഷൻ' തരക്കേടില്ല എന്ന് ധരിക്കണം.
' എന്നാ ഭാഗവതരെ, നീങ്കെ ഫാദർ ഓഫ് ദി നേഷൻ കൊലൈ സെലെബ്രെറ്റ് പണ്ണിയാച്ചാ ? താൻ ജോക്കായി പറഞ്ഞത് ആരോ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഭാഗവതർക്ക് മനസ്സിലായി.
' അയ്യ യ്യോ! തപ്പ് തപ്പ്. നാൻ ഗാന്ധിജിയുടെ പെരിയ അഡ്മൈറർ. . നാൻ അപ്പടിയൊന്നും നിനക്കവേ മാട്ടെൻ . യാർ ഇന്ത പൊഴി ശൊല്ലിയത് സാർ "
'കോണ്‍ഗ്രസ്സ് ഓഫിസിലിരുന്തു കംപ്ലൈന്റ്റ് കിടച്ചിരിക്ക്. നീങ്ക പാൽപ്പായസം വെത്ത് ഗ്രാമത്തിലെ എല്ലൊർക്കും കൊടുത്ത് സെലിബ്രെയ്റ്റ് പണ്ണിനെൻ എന്ട്രു കംപ്ലൈന്റ്റ് കിടച്ചിരുക്ക്.'
" അപ്പടിയോന്നുമില്ലൈ സർ . അന്നേക്ക് എന്നുട അമ്പതാം പുറന്ത നാൾ. കൊഞ്ചം പായസം വെത്ത് ഫ്രെണ്ട്സുക്കെല്ലാം കൊടുത്തേൻ. അവളവും താൻ..".
പക്ഷെ ഇൻസ്പെക്ടർ സാർ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. അദ്ദേഹത്തിൻറെ മനസ്സിൽ F. I.R രൂപം കൊള്ളുക ആയിരുന്നു. പ്രീ-മെടിട്ടെഷൻ , കോണ്‍സ്പിരസി , പബ്ലിക് ഡിസോർഡർ എന്നിങ്ങനെ ചില വാക്കുകൾ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു വന്നു. ട്രീസണ്‍ കൂടി ഉൾപ്പെടുത്താൻ വകുപ്പുണ്ടോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കയറി വന്നത്.
ഇൻസ്പെക്ടർ അഹിംസാക്കാരനെ സ്വീകരിച്ച് ഇരുത്തി. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇവന്റെയൊക്കെ പുറം അടിച്ചു പള്ളിപ്പുറം ആക്കിയതാണ്, രങ്കൻ ഓർത്തു . പക്ഷെ ഞാഞ്ഞൂളുകൾക്ക് വിഷം കൂടിയ കാലമാണ്. അഹിംസാവാദി നടത്തിയിരുന്ന പ്രിൻറിംഗ് പ്രെസ്സൊക്കെ ഒന്ന് കൊഴുത്തു . അത്യാവശ്യം കുഴപ്പങ്ങളൊക്കെ നീചൻ വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റും.
സെക്രട്ടറി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വന്നതാണ്. അധികം കെട്ടി വളക്കലില്ലാതെ കാര്യം അവതരിപ്പിച്ചു.രത്നച്ചുരുക്കം: ഭാഗവതർ നല്ല മനുഷ്യനാണ്. ദുരുദ്ദേശത്തോടുകൂടി ചെയ്തതല്ല. ശുദ്ധ മനസ്കനാണ്. ഒരു പ്രായശ്ചിത്തമായി ഭാഗവതരുടെ ചിലവിൽ ഒരു ഗാന്ധി പ്രതിമ നിർമ്മിച്ച് സര്ക്കാര് സ്കൂളിൽ സ്ഥാപിക്കും. താൻ അത് ഉത്ഘാടനം ചെയ്യും.
ദെയർ ബൈ ഹാങ്ങ്സ് എ ടെയിൽ .എന്ന് കഥാവസാനം. ' ഒരു വാല് അങ്ങനെ തൂങ്ങുന്നു. ഒരു അര ഗാന്ധി വെയിലും മഴയും കാക്കപുരീഷവും മറ്റും ഏറ്റു വാങ്ങി അങ്ങിനെ നിൽക്കുന്നു . അഹല്യയെ പോലെ.
ഭാഗവതർ അമ്പത്താറു രൂപ എട്ടണ മുജ ന്മ കടത്തിലേക്ക് എഴുതി തള്ളി.
ഓന്ത് മൂത്ത് ഉടുമ്പായത് പോലെ കോണ്ഗ്രസ് സെക്രട്ടറി മൂത്ത് പ്രസിഡന്റായി
ഇൻസ്പെക്ടർ രംഗൻ രണ്ടു കൊല്ലം കൂടി കൈമണി മേടിച്ച് ആ സ്റ്റെഷനിൽ നിന്ന് തന്നെ അടുത്തൂണ്‍ പറ്റി .
ഗോവിന്ദൻ എന്ന കൊവിന്ദൻ എന്ന കോന്തൻ നൂറു മില്ലി അധികം വീശി ' നിങ്ങളെന്നെ കമ്മുണിസ്റ്റാക്കി ' എന്ന നാടകം കണ്ടു.വീണു ചിരിച്ചു.
അങ്ങിനെ എല്ലാവരും ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന് പാടി ലിവ്ഡ് എവറാഫ്ടർ ആക്കി.
ഫലശ്രുതി: കു റച്ചു വർഷങ്ങൾക്കു ശേഷം അറ്റൻബറോ സായിപ്പ് വന്നു കാലു കൊണ്ട് പ്രതിമയെ തൊട്ടപ്പോൾ പ്രതിമ ബെൻ കിങ്ങ്സ്ലി ആയി, സ്തുതി ചൊല്ലി, ഹോളിവൂഡ്ഡിലെക്ക് പോയി. .
( ഇത് നടന്ന ഒരു സംഭവം ആയിരിക്കാം, അല്ലായിരിക്കാം. സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് ഗാന്ധിജി മരിച്ച കാലത്ത് ആയിരിക്കണം .അത് കൊണ്ട് തന്നെ ആരൊടെങ്കിലും ,എന്തെങ്കിലും സാമ്യത തോന്നുകയാണെങ്കിൽ അത് പണ്ടേ വെന്തു ചാരമായ വല്ല ദേഹത്തിനോടുമായിരിക്കണം. ആ ദേഹമോ, ദേഹിയോ സിവിലും ക്രിമിനലുമായി എന്നോട് കലഹിക്കാൻ വരാൻ തക്ക കാരണമൊന്നും ഇതിൽ ഇല്ല. പിന്നെ ഗാന്ധി അമ്മാമൻ. അദ്ദേഹം മ്മടെ ആളാണ്.)